തിരുവനന്തപുരം: രണ്ട് മണിക്കൂറോളം റോഡരികില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവർണറെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും എസ്എഫ്ഐയും റോഡിൽ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് മന്ത്രിയുടെ പോസ്‌റ്റ്.

റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്‌റ്റാ’ എന്നാണ് മന്ത്രിയുടെ വാക്കുകൾ. ഗവർണർ വെയിലത്ത് റോഡിൽ നിൽക്കേണ്ടി വന്ന സാഹചര്യത്തെ പരിഹസിച്ചു കൊണ്ടാണ് പോസ്‌റ്റ് എന്നാണ് കമന്റുകൾ.

കൊല്ലം നിലമേലിൽ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ നേരിടാൻ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ രണ്ടുമണിക്കൂറാണ് റോഡിലിരുന്നത്. കൊട്ടാരക്കരയിൽ ഒരു പരിപാടിയിൽ പങ്കൊടുക്കാൻ പോകുന്ന വഴിയായിരുന്നു എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ഇതിന് പിന്നാലയാണ് മന്ത്രിയുടെ പോസ്‌റ്റ്.

റോഡിലിറങ്ങി ക്ഷോഭിച്ച ഗവർണറെ അനുനയിപ്പിക്കാൻ ശ്രമിച്ച പൊലീസിനു നേരെയും ശകാരവർഷം തീർത്തു. പൊലീസാണ് കുറ്റവാളികളെന്നും നിയമലംഘകരെ സംരക്ഷിക്കുകയാണ് പൊലീസെന്നും അദ്ദേഹം ആരോപിച്ചു. തുടർന്ന് റോഡരികിലിരുന്ന് പ്രതിഷേധമാരംഭിച്ചു.

പ്രധാനമന്ത്രിയെ വിളിക്കാൻ ആവശ്യപ്പെട്ട ഗവർണർ, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയോടും പരാതിപ്പെട്ടു. ഗവർണർക്കെതിരെ പ്രതിഷേധിച്ച 17 പേർക്കെതിരെ കടുത്തവകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. എന്നാൽ, എഫ്ഐആറിൻ്റെ പകർപ്പ് നൽകിയ ശേഷമാണ് പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *