ബാര്‍ബഡോസ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ടി20 ലോക കിരീടം നേടിയ ശേഷമായിരുന്നു കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. പിന്നാലെ വാർത്ത സമ്മേളനത്തിന് എത്തിയ ക്യാപ്റ്റൻ രോഹിത് ശർമയും വിരമിക്കൽ പ്രഖ്യാപനം നടത്തി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അർധ സെഞ്ച്വറി നേടി നിർണായക പ്രകടനം കാഴ്ച വെച്ചിരുന്നു കോലി. ഫൈനലിലെ താരവും കിങ് കോഹ്ലിയാണ്.

124 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോലി 4188 റണ്‍സാണ് അടിച്ചെടുത്തത്. 48.69 ശരാശരിയും 137.04 സ്ട്രൈക്ക് റേറ്റും കോലിക്കുണ്ട്. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറിയും കോലി നേടി. 2010ല്‍ സിംബാബ്വെക്കെതിരെയായിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം.

അതേസമയം ഈ ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് രോഹിത്തിന്. മുന്നില്‍ നയിക്കാന്‍ രോഹിത് മറന്നില്ല. എട്ട് മത്സരങ്ങളില്‍ 257 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. 36.71 ശരാശരിയിലാണ് രോഹിത്തിന്റെ നേട്ടം. ഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ യാത്രയില്‍ രോഹിത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ല.

159 മത്സരങ്ങളില്‍ (151 ഇന്നിംഗ്‌സ്) 4231 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് 32.05 ശരാശരിയില്‍ 4231 റണ്‍സ് നേടി. 140.89 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്. പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പം പങ്കിടുന്നുണ്ട് രോഹിത്. ഇരുവരും അഞ്ച് സെഞ്ചുറികള്‍ വീതം നേടി. 32 അര്‍ധ സെഞ്ചുറിയും രോഹിത് നേടി.
