പാലാ: ഉയർന്ന തുകയ്ക്ക് ഗോൾഡ് ലോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് പ്രതി അറസ്റ്റിൽ. ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ പാണ്ടിമാക്കൽ വീട്ടിൽ പുരുഷോത്തമൻ പി കെ (54) യെയാണ് പാലാ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം ഡിസംബർ 15 ആണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. താനൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആണെന്നും സ്വകാര്യ സ്ഥാപനത്തിൽ നിന്നും കൂടുതൽ തുക ലോൺ വാങ്ങി നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയത്തിൽ ഉണ്ടായിരുന്ന 29 ഗ്രാം സ്വർണ്ണം തിരികെ എടുപ്പിച്ചതിനു ശേഷം സ്വർണവുമായി കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ പാല പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ പ്രിൻസ് ജോസഫ്, എസ്.ഐ നൗഷാദ് കെ.എൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പള്ളിക്കത്തോട്, തൊടുപുഴ എന്നീ സ്റ്റേഷനുകളിലും സമാന സ്വഭാവമുള്ള കേസുകൾ നിലവിൽ ഉണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.