ക്ലാസ് മുറിയിൽ പായ വിരിച്ച് കിടന്നുറങ്ങുന്ന അധ്യാപികയുടെയും ചുറ്റും നിന്ന് വീശിക്കൊടുക്കുന്ന കുട്ടികളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉത്തർപ്രദേശിലെ അലിഗഡ് ഗോകുൽപുർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്തായതോടെ കുട്ടികളുടെ മാതാപിതാക്കൾ സ്‌കൂൾ അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

അധ്യാപികയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലാകെ വലിയ വിമർശനവും ട്രോളുകളും ഉയരുന്നുണ്ട്. കുട്ടികളും അധ്യാപികയും മാത്രമുള്ള ക്ലാസ് മുറിയിൽ നിന്ന് വിഡിയോ പകർത്തിയത് ആരെന്ന് വ്യക്തമല്ല. സഹ അധ്യാപകർ തന്നെയാവാം വിഡിയോ ചിത്രീകരിച്ചതെന്നാണ് കമൻ്റുകൾ. ഡിംപിൾ ബൻസൽ എന്ന അധ്യാപികയാണ് ക്ലാസ് മുറിയിൽ കിടന്നുറങ്ങി പുലിവാല് പിടിച്ചിരിക്കുന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപികയെ സസ്പെൻഡ് ചെയ്തെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൃത്യമായ അന്വേഷണം നടത്തി കർശന നടപടി കൈക്കൊള്ളുമെന്ന് ബേസിക് എജ്യുക്കേഷൻ ഓഫീസർ രാകേഷ് കുമാർ സിംഗ് പ്രതികരിച്ചു. പഠിക്കാനാണ് കുട്ടികളെ സ്കൂ‌ളിൽ വിടുന്നതെന്നും എന്നാൽ ഇവിടെ നടക്കുന്നത് പഠനമല്ലെന്നുമാണ് രക്ഷിതാക്കളുടെ വിമർശനം.

വിദ്യാഭ്യാസ മന്ത്രി സന്ദീപ് കുമാർ സിങ് താമസിക്കുന്ന പ്രദേശത്താണ് സ്‌കൂൾ. കിടന്നുറങ്ങി പണി വാങ്ങിയ അതേ അധ്യാപിക വിദ്യാർത്ഥികളെ അടിക്കുന്ന മറ്റൊരു വീഡിയോയും മുൻപ് പ്രചരിച്ചിരുന്നു. ക്ലാസ്സിൽ ഉറങ്ങിയതും നേരത്തേ കുട്ടികളെ തല്ലിയതും ഒരേ അധ്യാപികയാണെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *