ചുട്ടുപൊള്ളുന്ന ചൂടില്‍ ഒരു നാരങ്ങ വെള്ളമോ കരിമ്ബിൻ ജൂസോ കുടിക്കാത്തവരായി ആരും കാണില്ല. വേനല്‍ കനത്തതോടെ ദാഹമകറ്റാനായി വഴിയോരങ്ങളില്‍ എല്ലാം ശീതളപാനീയ കടകളുമുണ്ട്. ഇവിടങ്ങളില്‍ നിന്ന് വാങ്ങുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്. തണ്ണിമത്തൻ, പൊട്ടുവെള്ളരി, കരിമ്ബിൻ ജ്യൂസ്, കുലുക്കി സർബത്ത്, പച്ചമോര് തുടങ്ങിയവയുടെ വില്പന കേന്ദ്രങ്ങളാണ് പ്രധാനമായും തുറന്നിരിക്കുന്നത്. ഇതില്‍ കരിമ്ബിൻ ജ്യൂസ് വളരെയധികം അപകടം നിറഞ്ഞതാണ്.

പല കരിമ്ബിൻ ജ്യൂസ് വില്പന കേന്ദ്രങ്ങളിലും റോഡില്‍ നിന്ന് ഉയരുന്ന പൊടി പടലങ്ങള്‍ക്കിടയിലാണ് ജ്യൂസ് തയ്യാറാക്കുന്നത്. റോഡരികില്‍ തുറന്ന സ്ഥലങ്ങളിലാണ് കരിമ്ബിൻ ജ്യൂസ് ഉണ്ടാക്കുന്ന മെഷീനും കരിമ്ബും സൂക്ഷിക്കുന്നത്. മുമ്ബ് തമിഴ് സംഘങ്ങളായിരുന്നു കടകള്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മറ്റ് അന്യസംസ്ഥാനക്കാരും സജീവമാണ്. അടച്ചുറപ്പില്ലാത്ത ഈ വില്പന കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ശുദ്ധജലം പോലും ലഭ്യമല്ല. ഒരാള്‍ ഉപയോഗിച്ച ഗ്ലാസുകള്‍ കഴുകുന്നതിലുള്‍പ്പെടെ ശുചിത്വം പാലിക്കുന്നില്ല. ആരോഗ്യത്തിന് ഹാനികരമായ കൃത്രിമ കളറുകളും മറ്റ് ഉത്പന്നങ്ങളും ചേർത്ത് വിവിധ പേരുകളില്‍ കുലുക്കി സർബത്തുകളും വില്പന നടത്തുന്നുണ്ട്.

മിക്കയിടങ്ങളിലും ഉപയോഗശൂന്യമായ ഫ്രിഡ്ജുകളിലാണ് ഐസ് സൂക്ഷിക്കുന്നത്. ഇത് തീർത്തും അനാരോഗ്യകരമായ സാഹചര്യമാണ്. ദാഹശമനത്തിന് നല്ലതായ നാടൻ മോര് പോലും തമിഴ്‌നാട്ടില്‍ നിന്ന് വാഹനങ്ങളില്‍ എത്തിച്ചാണ് പലയിടത്തും വില്പന. ഭക്ഷണ വില്പനശാലകള്‍ പ്രവർത്തിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ നിർബന്ധമാണ്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ പലതിനും ആവശ്യമായ രേഖകളില്ല. ഗുണനിലവാരമില്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് വില്‍ക്കുന്ന ഭക്ഷണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
