കോട്ടയം: വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമിന്റെ സുരക്ഷാ ചട്ടങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോട്ടയത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ സി.ഐ.എസ്.എഫ് സൈനികർ തോക്ക് ചൂണ്ടി. വൈക്കം മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന കോട്ടയം ബസേലിയസ് കോളേജിലാണ് സംഭവം. സ്ട്രോങ് റൂമിന്റെ താക്കോൽ പൂട്ടിനൊപ്പംവെച്ച് സീൽചെയ്യണമെന്ന കേന്ദ്ര നിരീക്ഷകന്റെ ആവശ്യം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അനുസരിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.

സാധാരണ നിലയിൽ സ്ട്രോങ് റൂമുകൾക്ക് രണ്ട് പൂട്ടുകളാണുണ്ടാവുക. ഇതിന്റെ ഒരു താക്കോൽ റിട്ടേണിങ് ഓഫീസർക്കും മറ്റൊന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർക്കും ആണ് നൽകുന്നത്. വോട്ടെണ്ണൽ ദിവസം ഇരുവരുടെയും സാന്നിധ്യത്തിൽ മാത്രമേ മുറി തുറക്കാൻ പാടുള്ളൂ എന്നാണ് ചട്ടം.

എന്നാൽ, ബംഗാളിലും അസമിലുമൊക്കെ ചെയ്യുന്നതുപോലെ രണ്ട് താക്കോലുകളും ഒന്നിച്ച് സീൽ ചെയ്‌തു വെക്കണമെന്ന് കേന്ദ്ര നിരീക്ഷകനായ രഞ്ജൻ കുമാർ സിൻഹ നിർദേശിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിനെതിരെ ഏറ്റുമാനൂരിലെ സ്ഥാനാർഥിയും ഡി.സി.സി അധ്യക്ഷനുമായ നാട്ടകം സുരേഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കളക്ടർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും പരാതി നൽകി. ഇതിൽ അട്ടിമറി ശ്രമമുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ കളക്ടർ പഴയ രീതിയിൽത്തന്നെ താക്കോലുകൾ ഉദ്യോഗസ്ഥർക്ക് കൈമാറാൻ നിർദേശിച്ചു.

കളക്ടറുടെ ഈ നിർദേശം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ കോളേജിലെത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് സൈനികർ അവർക്കുനേരെ തോക്ക് ചൂണ്ടിയത്. ഇത് സംഘർഷാവസ്ഥ സൃഷ്‌ടിച്ചു. ഒടുവിൽ കളക്ടറും കേന്ദ്ര നിരീക്ഷകനും നേരിട്ട് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തിന് പിന്നാലെ ജില്ലയിലെ മറ്റ് സ്ട്രോങ്ങ് റൂമുകളിലും കളക്ടർ പരിശോധന നടത്തി. നിലവിൽ തർക്കങ്ങൾ പരിഹരിച്ചതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed