തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ പതിനേഴുവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. വയനാട്ടില്‍ ആണ് മഴ ലഭ്യതയില്‍ ഏറ്റവും കുറവ് ഉണ്ടായിരിക്കുന്നത്. രണ്ടാമത് ഇടുക്കി ജില്ലയാണ്.

വയനാട്ടില്‍ 54 ശതമാനത്തിന്റെ കുറവും ഇടുക്കിയില്‍ 47 ശതമാനത്തിന്റെ കുറവുമാണ് രേഖപ്പെടുത്തിയത്. സാധാരണഗതിയില്‍ കാലവര്‍ഷം തുടങ്ങിയാല്‍ ഏറ്റവും മഴ ലഭിക്കുന്ന ജില്ലകളാണ് വയനാടും ഇടുക്കിയും. മഴ പെയ്യാത്തത് സംസ്ഥാനത്തെ താപനില ഉയരുന്നതിനും നിലവിലെ വൈദ്യുതി പ്രതിസന്ധി ഗുരുതരമാകുന്നതിനും കാരണമാകുന്നുണ്ട്.

ഇത്തവണ കാലവര്‍ഷം ഇത്രത്തോളം ദുര്‍ബലമാകാന്‍ പ്രധാന കാരണം ‘എല്‍നിനോ’പ്രതിഭാസമാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടു ദിവസത്തിനകം ഒരു ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ന്യൂനമര്‍ദ്ദം രൂപപ്പെടുകയാണെങ്കില്‍ വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ ചില ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ഈ മഴ നിലവിലെ കടുത്ത ചൂടിന് എത്രത്തോളം ആശ്വാസമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഇന്ന് സംസ്ഥാനത്ത് ഏറ്റവും ചൂട് പുനലൂരിലാണ് രേഖപ്പെടുത്തിയത്. ഇതാദ്യമായി ചൂട് 37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. തെട്ടുപിന്നില്‍ തിരുവനന്തപുരം നഗരമാണ്.

Leave a Reply

Your email address will not be published. Required fields are marked *