പാലക്കാട്: ജില്ലാ മുസ്ലിം ലീഗിൽ നേതൃത്വത്തെ ഞെട്ടിച്ച് വൻ പൊട്ടിത്തെറി. വിവിധ ആവശ്യങ്ങളിലും അവകാശങ്ങളിലും മണ്ഡലം കമ്മിറ്റിയെ ജില്ലാ നേതൃത്വം നിരന്തരം തഴയുകയും അപമാനിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് തൃത്താല നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രവർത്തകസമിതി കൂട്ടത്തോടെ രാജിവെച്ചു. മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ കൂട്ടരാജി സമർപ്പിച്ചിട്ടും അന്വേഷിക്കാൻ പോലും തയ്യാറാകാത്ത ജില്ലാ കമ്മിറ്റിയുടെ നിഷേധാത്മക നിലപാടിൽ രൂക്ഷമായ അമർഷം രേഖപ്പെടുത്തിക്കൊണ്ട് തൃത്താല കമ്മിറ്റി വാർത്താക്കുറിപ്പ് പുറത്തിറക്കി.
രണ്ടുദിവസം മുമ്പ് ചേർന്ന തൃത്താല നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിലാണ് ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതും രാജിതീരുമാനം പരസ്യമാക്കിയതും. ഭാരവാഹികൾ ഒന്നടങ്കം രാജി സമർപ്പിച്ച വിവരം ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മണ്ഡലത്തിന്റെ ചുമതലയുള്ള നിരീക്ഷകർ എന്നിവരെ അറിയിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ഇതേക്കുറിച്ച് ഒന്നു ചോദിക്കുകയോ അനുരഞ്ജന ചർച്ചകൾക്ക് മുതിരുകയോ ചെയ്യാത്ത നേതൃത്വത്തിന്റെ സമീപനം അങ്ങേയറ്റം വേദനാജനകമാണെന്ന് യോഗം വിലയിരുത്തി.
രാജിയിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ
പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റിക്ക് ലഭിക്കേണ്ട ആറ് ലക്ഷം രൂപയുടെ കുടിശ്ശിക സംബന്ധിച്ച് പലതവണ ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടും യാതൊരു തുടർനടപടിയും ഉണ്ടായില്ലെന്ന് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തുന്നു. കൂടാതെ, ഭരണം ലഭിച്ച വേളയിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് തൃത്താല നിയോജകമണ്ഡലത്തിൽ നിന്നുള്ള അഡ്വ. ബഷീറിന്റെ പേര് ഒന്നാമതായി നിർദ്ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ കമ്മിറ്റി വിശ്വസിപ്പിച്ചെങ്കിലും, അന്തിമ പട്ടിക പുറത്തുവന്നപ്പോൾ തൃത്താല കമ്മിറ്റിയെ പൂർണ്ണമായി അപഹാസ്യരാക്കി മറ്റൊരാളെ നിയമിക്കുകയായിരുന്നു.
പുതുതായി പ്ലസ് ടു ബാച്ച് അനുവദിക്കുന്ന ഘട്ടത്തിൽ, ലീഗ് മണ്ഡലം-പഞ്ചായത്ത് കമ്മിറ്റികളെ നിരന്തരം അവഹേളിക്കുകയും തരംതാഴ്ത്തി സംസാരിക്കുകയും ചെയ്യുന്ന പരതൂർ ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കരുതെന്ന് ജില്ലാ നേതൃത്വത്തോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പ്രതിഷേധം കാറ്റിൽപ്പറത്തി ആ സ്കൂളിന് തന്നെ പ്ലസ് ടു അനുവദിച്ചു നൽകി. ഇതിനുപുറമെ, തൃത്താല ബിആർസിയിൽ എം.എൻ. നൗഷാദ് മാസ്റ്ററെ ബിപിഒ (ബ്ലോക്ക് പ്രോജക്ട് ഓഫീസർ) ആയി നിയമിക്കണമെന്ന നിയോജകമണ്ഡലം കമ്മിറ്റിയുടെ ഏകകണ്ഠമായ ശുപാർശയും നേതൃത്വം വെട്ടിമാറ്റി.
തുടർച്ചയായ ഈ അവഗണനകളിലും പ്രതിസന്ധികളിലും പ്രതിഷേധിച്ചാണ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റിയിലെ അംഗങ്ങൾ കൂട്ടത്തോടെ പടിയിറങ്ങിയത്. ജില്ലാ സെക്രട്ടറി പി.ഇ.എ. സലാമിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എസ്.എം.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. രാജി സമർപ്പിച്ച മുഴുവൻ ഭാരവാഹികൾക്കും പ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃത്താല നിയോജകമണ്ഡലം കമ്മിറ്റിക്ക് വേണ്ടി എസ്.എം.കെ. തങ്ങൾ, ടി. അസീസ് എന്നിവരുടെ പേരിലാണ് പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുള്ളത്.

