കണ്ണൂർ ആയിക്കര സ്വദേശിയായ അഭിഷേക് (25) എന്ന യുവാവിനെയാണ് സിറ്റി പൊലീസ് ഇൻസ്പെക്ടർ ഇക. ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം .കണ്ണൂർ കോവിലകം ആയിക്കര ദണ്ഡമാരിയമ്മൻ കോവിലിന് സമീപമുള്ള വീടിനാണ് പ്രതി തീയിട്ടത്. വീടിന്റെ പ്രധാന കിടപ്പുമുറി പൂർണ്ണമായും കത്തിനശിച്ചു.ലഹരിക്ക് അടിമയായ മകന്റെ നിരന്തരമായ ഉപദ്രവവും ഭീഷണിയും കാരണം മാതാപിതാക്കൾ ദിവസങ്ങളായി സ്വന്തം വീട്ടിൽ നിന്നും മാറി മറ്റ് ബന്ധുവീടുകളിലായിരുന്നു താമസം. പുലർച്ചെ വീടിന് തീപിടിക്കുന്നത് കണ്ട് അയൽവാസികളാണ് വിവരമറിയിച്ചതെന്ന് പിതാവ് രാജേഷ് പൊലീസിനോട് പറഞ്ഞു.
“മകൻ ദിവസവും ലഹരി വാങ്ങാൻ പണം ആവശ്യപ്പെട്ട് പ്രകോപനങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം 2000 രൂപ നൽകിയില്ലെങ്കിൽ എന്നെയും ഭാര്യയെയും പെട്രോളൊഴിച്ച് തീവച്ചു കൊല്ലുമെന്ന് അവൻ ഭീഷണിപ്പെടുത്തിയിരുന്നു. അവനെ ഭയന്നാണ് ഞങ്ങൾ വീട്ടിൽ കിടക്കാതിരുന്നത്. അതുകൊണ്ട് മാത്രം വലിയൊരു ദുരന്തം ഒഴിവായി.” — രാജേഷ് വിശദമാക്കി.വീടിനുള്ളിൽ കയറി കിടപ്പുമുറിക്ക് തീയിട്ട ശേഷം അഭിഷേക് ഒളിവിൽ പോകുകയായിരുന്നു. തീ പടർന്നതോടെ മുറിയിലുണ്ടായിരുന്ന വിലകൂടിയ എയർ കണ്ടീഷണർ, കട്ടിൽ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ, ഫാൻ, വസ്ത്രങ്ങൾ, വീടിന്റെ ജനലുകൾ, ഇലക്ട്രിക് വയറിങ് എന്നിവയെല്ലാം കത്തിയമർന്നു.
അടിയന്തിര ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും കത്തി ചാമ്പലായി. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണൂർ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണച്ചതും സമീപത്തെ വീടുകളിലേക്ക് പടരുന്നത് തടഞ്ഞതും. രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ട്രെയിനിങ് ഓഫീസർ ജി.ബി. ഫിലിപ്പ്, എസ്.എഫ്.ആർ.ഒ ശ്രീകാന്ത് പവിത്രൻ, ഫയർമാൻമാരായ ടി.കെ. ശിവപ്രസാദ്, പി.എം. വൈശാഖ്, അശ്വിൻ, ഹോം ഗാർഡുമാരായ പ്രമോഷ്, നിജിൽ എന്നിവർ നേതൃത്വം നൽകി. പ്രതിക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

