ധാക്ക: ബംഗ്ലാദശ് പ്രീമിയർ ലീഗ് ടീമായ ഫോർച്യൂൺ ബാരിഷാൾ പാകിസ്ഥാൻ മുൻ നായകൻ ഷൊയ്ബ് മാലിക്കുമായുള്ള കരാർ റദ്ദാക്കി. ഖുലാന ടൈഗേഴ്‌സിനെതിരായ മത്സരത്തിൽ സ്‌പിന്നറായ ഷൊയ്ബ് മാലിക്ക് തുടർച്ചയായി മൂന്ന് നോ ബോളുകൾ എറിഞ്ഞ് ഞെട്ടിച്ചിരുന്നു. ഒരു സ്‌പിന്നറായ ഷൊയ്ബ് മാലിക് തുടർച്ചയായി മൂന്ന് നോ ബോളുകൾ എറിഞ്ഞത് ഒത്തുകളിയുടെ ഭാഗമാണെന്ന സംശയത്തെത്തുടർന്നാണ് കരാർ റദ്ദാക്കിയത്.

ടി20 ക്രിക്കറ്റിൽ 13000 റൺസ് തികച്ച് മാലിക്ക് ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യൻ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മാലിക്കിനെ ടി20 ലീഗിൽ നിന്ന് പുറത്താക്കിയത് ആരാധകരെ ഞെട്ടിച്ചു. ഖുലാന ടൈഗേഴ്‌സിനെതിരായ മത്സരത്തിൽ പവർ പ്ലേയിൽ പന്തെറിഞ്ഞപ്പോഴാണ് മാലിക് തുടർച്ചയായി മൂന്ന് നോ ബോളുകളെറിഞ്ഞത്. ഫ്രീ ഹിറ്റ് നിയമം നടപ്പിലായശേഷം ബൗളർമാർ ഒരോവറിൽ തന്നെ ഒന്നിൽ കൂടുതൽ നോ ബോളുകളെറിയുന്നത് അത്യപൂർവമാണ്.
ഈ സാഹചര്യത്തിലാണ് സ്‌പിന്നർ കൂടിയായ മാലിക് മൂന്ന് നോബോളുകളെറിഞ്ഞത് എന്നതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ മാലിക്കിനെ പുറത്താക്കിയെന്ന കാര്യം ഔദ്യോഗികമായി സമ്മതിക്കാൻ തമീം ഇഖ്ബാൽ നായകനായ ഫോർച്യൂൺ ബാരിഷാൾ തയാറായിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാൽ മാലിക് ടീം വിട്ടുവെന്നാണ് മാലിക്കിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻ ഭർത്താവ് കൂടിയായ മാലിക് കഴിഞ്ഞ ദിവസം പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചത് വലിയ വാർത്തയായിരുന്നു.
സാനിയയുമായുള്ള ബന്ധം ഔദ്യോഗികമായി വേർപിരിഞ്ഞോ എന്ന സംശയങ്ങൾക്കിടെയായിരുന്നു മാലിക്കിന്റെ മൂന്നാം വിവാഹം. ഷൊയ്ബ് മാലിക്കുമായുള്ള വിവാഹമോചനത്തിന് സാനിയ തന്നെയാണ് മുൻ കൈയെടുത്തതെന്ന് പിന്നീട് സാനിയയുടെ പിതാവ് വിശദീകരിച്ചിരുന്നു.
