ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചു വിദ്യാർഥികള്‍ക്കും ജുവനൈല്‍ ഒബ്സർവേഷൻ ഹോമില്‍ ലഭിക്കുന്നത് മികച്ച പരിഗണന. അഞ്ചുപേരെയും വേറെവേറെ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നതെങ്കിലും ശിക്ഷനടപടികളുടെ ഭാഗമായുള്ള പരിഗണനയല്ല ലഭിക്കുന്നതെന്നാണ് ആരോപണം.

എത്തിയ ആദ്യ ദിവസംതന്നെ ഉച്ചഭക്ഷണമായി നല്‍കിയത് ബിരിയാണിയാണ്. പിറ്റേദിവസം പായസമുള്‍പ്പെടെ സദ്യ. തിങ്കളാഴ്ച സാമ്ബാറും ചോറും വിഭവങ്ങളുമാണ്. ഒബ്സർവേഷൻ ഹോമില്‍തന്നെ ഭക്ഷണം പാകംചെയ്ത് നല്‍കുന്നത് നിർത്തലാക്കിയിട്ട് വർഷങ്ങളായി. കുക്കിനെ ഉള്‍പ്പെടെ നിയമിച്ചിരുന്നെങ്കിലും ചിലരുടെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ ഭക്ഷണം ബോയ്സ് ഹോമില്‍നിന്ന് എത്തിക്കുകയാണ്. കുക്കിനെയും ബോയ്സ് ഹോമിലേക്ക് മാറ്റി.

ബോയ്സ് ഹോമില്‍ നല്‍കുന്ന ഭക്ഷണം മിക്കദിവസങ്ങളിലും പലരുടെയും സ്പോണ്‍സർഷിപ്പിലാണ്. അതിനാല്‍ മികച്ച ഭക്ഷണമാണ് അവിടെ നല്‍കുന്നത്. രാത്രി ചോറും കറിയും വൈകീട്ട് ചായയും സ്നാക്സുമാണ് നല്‍കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളിലെ ക്രിമിനല്‍വത്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഒബ്സർവേഷൻ ഹോമില്‍ എത്തിക്കുന്നത്. ഗുണപാഠം നല്‍കുന്നതിനു പകരം തെറ്റായ സന്ദേശമാണ് ഉന്നതരായ അധികൃതർ അറിയാതെ ചില ഉദ്യോഗസ്ഥർ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
