തിരുവനന്തപുരം: യൂട്യൂബർ സഞ്ജു ടെക്കിക്കെതിരേ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ പ്രതികരിച്ചു. മുൻ യൂട്യൂബ് വീഡിയോകൾ പരിശോധിക്കും. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകളുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഇനി ഇത്തരം പരിപാടികളുമായി റീച്ച് കൂട്ടാൻ വരാത്തവിധത്തിലുള്ള നടപടികൾ കൈക്കൊള്ളും. പണമുള്ളവൻ കാറിൽ സ്വിമ്മിങ് പൂൾ പണിതല്ല നീന്തേണ്ടത്. വീട്ടിൽ സ്വിമ്മിങ് പൂൾ പണിയണം. ഭ്രാന്തന്മാർ സമനില തെറ്റി കാണിക്കുന്ന വേലകൾക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോർ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട. പഴയ കാലമല്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.
വീഡിയോ വൈറലാക്കാൻ ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി കുളമൊരുക്കി യാത്ര ചെയ്തതാണ് സഞ്ജുവിനെ വെട്ടിലാക്കിയത്. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണ് നടപടികൾ. കാർ പിടിച്ചെടുത്ത് രജിസ്ട്രേഷൻ റദ്ദാക്കുകയും മോട്ടോർ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തു.