ശബരിമല: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി 80000 ആക്കി കുറച്ചു. നിലവിൽ 90,000 ആയിരുന്നു പരിധി. ഭക്തജന തിരക്ക് ക്രമാതീതമായതോടെയാണ് പരിധി കുറച്ചത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും സംയുക്തമായി കൂടിയാലോചിച്ചാണ് തീരുമാനം.
എന്നാൽ, നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്പോട്ട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ല എന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണ്. ബാത്ത് റൂം, ടോയ്ലറ്റ്, യൂറിനൽ സൗകര്യങ്ങൾ, ബയോ ടോയ്ലറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.