തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ മഹാ ഭൂരിപക്ഷവും പൂർണ്ണ ഗതാഗത യോഗ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ചെറിയ ബുദ്ധിമുട്ട് പോലും ജനങ്ങൾക്ക് ഉണ്ടാകാൻ പാടില്ലെന്നാണ് കാഴ്ച്ചപ്പാടാണ് പൊതുമരാമത്ത് വകുപ്പിനെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയിലാണ് പ്രതികരണം.

‘സംസ്ഥാനത്താകെ 2, 35,000 കി.മീ റോഡ് ഉണ്ട്. അതിൽ 29,522 കി. മീ റോഡ് പൊതുമരാമത്ത് വകുപ്പിൻ്റെയും രണ്ട് ലക്ഷത്തോളം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലാണ്. ഗ്രാമീണ റോഡുകൾ നല്ല നിലയിൽ ടാർ ചെയ്‌തതായി കാണാം. റോഡുകൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുകയെന്നതാണ് പിഡബ്ല്യൂഡി ലക്ഷ്യം.
4, 095 കി.മീ റോഡിൽ പ്രവർത്തി നടത്തുകയാണ്. ഡിസൈൻഡ് റോഡുകളായാണ് പ്രവർത്തി പൂർത്തിയാക്കുന്നത്. റോഡിന്റെ പരിപാലനവും മെച്ചപ്പെട്ട രീതിയിൽ നടക്കുന്നു. സംസ്ഥാനത്തെ റോഡുകളിൽ മഹാ ഭൂരിപക്ഷവും പൂർണ്ണ ഗതാഗത യോഗ്യമാണ്. പ്രവർത്തി നടക്കുന്നതും പ്രവർത്തി തടസ്സപ്പെട്ടതും യൂട്ടിലിറ്റി പ്രവർ നടന്ന ചിലയിടത്തും കോടതി വ്യവഹാരങ്ങളിൽപ്പെട്ട റോഡുകളിലും ചില പ്രശ്നങ്ങൾ ഉണ്ട്. ചെറിയ ബുദ്ധിമുട്ട് പോലും ജനങ്ങൾക്ക് ഉണ്ടാകാൻ പാടില്ലെന്ന കാഴ്ച്ചപ്പാടാണ് വകുപ്പിന്.’ മുഹമ്മദ് റിയാസ് പറഞ്ഞു.

എന്നാൽ വഴി നടക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം നിഷേധിച്ച സർക്കാരാണ് സംസ്ഥാന ഭരിക്കുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലെ എത്ര റോഡിലൂടെ ജനങ്ങൾക്ക് എല്ലൊടിയാതെ നടക്കാൻ കഴിയും. റോഡ് പൂർണ്ണമായും നന്നാവും എന്ന് മന്ത്രി അവകാശപ്പെട്ട ഭാവി എന്നാണ് കേരളത്തിൽ ഉണ്ടാവുക. വാഹനനികുതി 6000 കോടിയാണ്. എന്നിട്ടും എന്താണ് ജനങ്ങൾക്ക് തിരിച്ചുകൊടുക്കുന്നത്. യുദ്ധഭൂമിയിലേക്ക് പോകുന്നത് പോലെയാണ് റോഡിലേക്ക് ഇറങ്ങുന്നത്. ജീവൻ കിട്ടിയാൽ കിട്ടി. യാതൊരു ഉറപ്പും ഇല്ലെന്നും നജീബ് കാന്തപുരം പറഞ്ഞു.
മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെ റോഡിലൂടെ ചാടി ചാടി പോകേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷം പരിഹസിച്ചു. നേരത്തെ റോഡിലെ കുഴികൾ എണ്ണാനായിരുന്നു മന്ത്രി പറഞ്ഞത്. ഇപ്പോൾ കുളങ്ങൾ എണ്ണിയാൽ തീരില്ല. 2023 ൽ മാത്രം 4010 ജീവൻ നഷ്ടപ്പെട്ടു. 54, 369 പേർക്ക് പരിക്കേറ്റതു. നിരവധിപേർ കിടപ്പുരോഗികളായി.

പട്ടാമ്പി റോഡിൽ ഗർഭിണി വീണ് അബോർഷൻ സംഭവിച്ചു. ജനിക്കാതെ പോയ കുഞ്ഞിന്റെ ഘാതകൻ പിഡബ്ല്യൂഡി വകുപ്പാണെന്നും നജീബ് കാന്തപുരം വിമർശിച്ചു.അതിനിടെ ഭരണപക്ഷം ബഹളം വെച്ചതോട് സ്പീക്കർ കയർക്കുകയുണ്ടായി. ഈ സഭയിൽ ഒന്നും പറയാൻ പറ്റില്ലേയെന്ന് സ്‌പീക്കർ ചോദിച്ചു.
തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കുഴിയില്ലാത്ത റോഡിലൂടെ പോകാൻ മുഖ്യമന്ത്രി 16 കിലോമീറ്റർ ചുറ്റി സഞ്ചരിച്ചെന്നും നജീബ് സഭയിൽ സൂചിപ്പിച്ചു.
