ഐപിഎൽ ക്വാളിഫയര്‍ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിംഗ്സിന് മോശം തുടക്കം. പവര്‍ പ്ലേ അവസാനിക്കുമ്പോൾ പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ പ്രഭ്സിമ്രാൻ സിംഗിനെയും പ്രിയാൻഷ് ആര്യയെയും നായകൻ ശ്രേയസ് അയ്യരെയെും ജോഷ് ഇംഗ്ലിസിനെയും പഞ്ചാബിന് നഷ്ടമായി.

ഭുവനേശ്വര്‍ കുമാറാണ് ബെംഗളൂരുവിന് വേണ്ടി ബൗളിംഗ് ആക്രമണത്തിന് തുടക്കമിട്ടത്. മൂന്നാം പന്തിൽ തന്നെ പ്രിയാൻഷ് ആര്യയുടെ ബാറ്റിൽ നിന്ന് മത്സരത്തിലെ ആദ്യ ബൗണ്ടറി പിറന്നു. ആദ്യ ഓവറിൽ 8 റൺസാണ് ഭുവനേശ്വര്‍ വഴങ്ങിയത്. രണ്ടാം ഓവര്‍ എറിയാനെത്തിയ യാഷ് ദയാൽ രണ്ടാം പന്തിൽ തന്നെ അപകടകാരിയായ പ്രിയാൻഷ് ആര്യയുടെ (7) വിക്കറ്റ് സ്വന്തമാക്കി. ബൗണ്ടറി നേടാൻ ശ്രമിച്ച പ്രിയാൻഷിനെ ഷോര്‍ട്ട് കവറിൽ ക്രുനാൽ പാണ്ഡ്യ പിടികൂടി. ഇതോടെ അവസാന മത്സരത്തിൽ തിളങ്ങിയ ജോഷ് ഇംഗ്ലിസ് ക്രീസിലെത്തി.

അവസാന പന്തിൽ സിക്സറടിച്ച് പ്രഭ്സിമ്രാൻ സിംഗ് സമ്മര്‍ദ്ദമകറ്റി. മൂന്നാം ഓവറിൽ ഭുവനേശ്വര്‍ കുമാറിനെ പ്രഭ്സിമ്രാൻ കടന്നാക്രമിച്ചു. മൂന്നാം പന്തിൽ മിഡ് ഓഫിന് മുകളിലൂടെയും നാലാം പന്തിൽ മിഡ് ഓണിന് മുകളിലൂടെയും പ്രഭ്സിമ്രാൻ ബൗണ്ടറി നേടി. ക്രീസിൽ നിന്ന് ഇറങ്ങിയാണ് രണ്ട് ബൗണ്ടറികളും നേടിയത്. എന്നാൽ, അവസാന പന്തിൽ സമാനമായ രീതിയിൽ ഭുവനേശ്വറിനെ ആക്രമിക്കാനുള്ള പ്രഭ്സിമ്രാന്റെ (18) തന്ത്രം പാളി. ബാറ്റിലുരസിയ പന്ത് നേരെ വിക്കറ്റ് കീപ്പറുടെ കൈകളിൽ. 3 ഓവറുകൾ പൂര്‍ത്തിയായപ്പോൾ പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ 27 റൺസ്.

നാലാം ഓവറിൽ ജോഷ് ഹേസൽവുഡിനെ പന്തേൽപ്പിച്ച നായകൻ രജത് പാട്ടീദാറിന്റെ തന്ത്രം ഫലിച്ചു. നാലാം പന്തിൽ തന്നെ പ‍ഞ്ചാബ് നായകൻ ശ്രേയസ് അയ്യരെ ഹേസൽവുഡ് പുറത്താക്കി. 3 പന്തുകൾ നേരിട്ട ശ്രേയസ് വെറും 2 റൺസുമായാണ് മടങ്ങിയത്. അഞ്ചാം ഓവറിന്റെ ആദ്യ പന്ത് തന്നെ യാഷ് ദയാൽ നോ ബോൾ വഴങ്ങി.

ഫ്രീ ഹിറ്റ് ഫോറിലൂടെ മുതലാക്കി നെഹാൽ വധേര പഞ്ചാബിന്റെ സ്കോര്‍ ഉയര്‍ത്തി. 7 റൺസാണ് യാഷ് ദയാൽ വിട്ടുകൊടുത്തത്. ആറാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഇംഗ്ലിസിനെ (4) പുറത്താക്കി ഹേസൽവുഡ് പവര്‍ പ്ലേയിൽ ബെംഗളൂരുവിന് വ്യക്തമായ ആധിപത്യം നൽകി. പിന്നാലെ ക്രീസിലെത്തിയ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ബാറ്റിൽ നിന്ന് ഒരു ബൗണ്ടറിയും സിക്സറും പിറന്നു. 8 ഓവറുകൾ പൂര്‍ത്തിയായപ്പോൾ നിലവിൽ ടീം സ്കോര്‍ 6ന് 60.

Leave a Reply

Your email address will not be published. Required fields are marked *