ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലില്‍. പഞ്ചാബിനെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് രജത് പാട്ടിദാറും സംഘവും സീസണിന്‍റെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയത്. മൊഹാലിയില്‍ ആദ്യം ബാറ്റുചെയ്ത പഞ്ചാബിനെ 101 റണ്‍സില്‍ ഒതുക്കിയ ആർസിബി മറുപടി ബാറ്റിങ്ങില്‍ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

ഫില്‍ സാള്‍ട്ടിന്‍റെ അർധ സെഞ്ച്വറിയാണ് ബെംഗളൂരുവിന്‍റെ വിജയം അനായാസമാക്കിയത്. ആധികാരികമായാണ് റോയല്‍ ചലഞ്ചേഴ്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്. മൊഹാലിയില്‍ നിര്‍ണായക ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുക്കുന്നതുമുതല്‍ ആര്‍സിബിയുടെ വിജയം തുടങ്ങി. ആദ്യം ബാറ്റുചെയ്ത പഞ്ചാബിനെ 14.1 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ബെംഗളൂരുവിന് സാധിച്ചു.

പഞ്ചാബിനെതിരെ മികച്ച ബോളിങ് പ്രകടനമാണ് ആര്‍സിബി കാഴ്ചവെച്ചത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും സുയാഷ് ശര്‍മയുമാണ് പഞ്ചാബിനെ എറിഞ്ഞൊതുക്കിയത്. യഷ് ദയാല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും റൊമാരിയോ ഷെഫേര്‍ഡും ഓരോ വിക്കറ്റും സ്വന്തമാക്കി.

ആര്‍സിബിയുടെ ബോളര്‍മാരുടെ ആധിപത്യത്തിന് മുന്നില്‍ പഞ്ചാബിന്റെ ബാറ്റര്‍മാര്‍ക്ക് ഒരുഘട്ടത്തിലും പിടിച്ചുനില്‍ക്കാനായില്ല. പവര്‍ പ്ലേയില്‍ തന്നെ പഞ്ചാബിന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ ആര്‍സിബി ബോളര്‍മാര്‍ക്ക് സാധിച്ചു. സ്റ്റോയിനിസ് (26) മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്. സ്റ്റോയ്‌നിസിനെ കൂടാതെ 18 റണ്‍സ് വീതമെടുത്ത ഓപണര്‍ പ്രഭ്‌സിമ്രാന്‍ സിംഗും അസ്മത്തുള്ള ഒമര്‍സായിയും മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍.

ചെറിയ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ആര്‍സിബിക്ക് കാര്യങ്ങളെല്ലാം വളരെ അനായാസമായിരുന്നു. പവര്‍ പ്ലേയില്‍ തന്നെ ആര്‍സിബി വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം കുതിക്കുന്ന കാഴ്ചയാണ് കാണാനായത്. 12 പന്തില്‍ 12 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയെ ആദ്യമേ ബെംഗളൂരുവിന് നഷ്ടമായിരുന്നു.

എങ്കിലും ഒരറ്റത്ത് തകര്‍പ്പന്‍ ഫോമിലായിരുന്ന ഫില്‍ സാള്‍ട്ട് അനായാസം സ്‌കോര്‍ ഉയര്‍ത്തിയതോടെ ആര്‍സിബി വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം അടുത്തു. ഇതിനിടെ 13 പന്തില്‍ 19 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളിനെ മുഷീര്‍ ഖാന്‍ പുറത്താക്കി. തുടര്‍ന്ന് 23 പന്തില്‍ സാള്‍ട്ട് അര്‍ധ സെഞ്ച്വറി തികച്ചു. 10-ാം ഓവറില്‍ തന്നെ ആര്‍സിബി വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. സാള്‍ട്ട് 56 റണ്‍സുമായും നായകന്‍ രജത് പാട്ടിദാര്‍ 15 റണ്‍സുമായും പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *