സിനിമാ ടിക്കറ്റിനേക്കാൾ ഇക്കാലത്ത് തിയേറ്ററുകളിൽ പണം ചെലവാകുന്നത് ഭക്ഷണസാധനങ്ങൾക്കാണ്. കുട്ടികളടങ്ങുന്ന കുടുംബത്തിന് പലപ്പോഴും തിയേറ്ററുകളിൽ വൻതുക ചെലവാകും. കാരണം സിനിമയേക്കാൾ പോപ്പ്കോണും ഐസ്ക്രീമും അടക്കമുള്ള ഭക്ഷണസാധനങ്ങളാണ് കുട്ടികളെ ആകർഷിക്കുന്നത്.

സിനിമ സമാധാനത്തോടെ കാണണമെങ്കിൽ കുട്ടികളുടെ വാശിയ്ക്ക് മുൻപിൽ മാതാപിതാക്കൾക്ക് കീഴടങ്ങേണ്ടി വരും. വെള്ളം പോലും പല തിയേറ്ററുകളിൽ കൊണ്ടുപോകാൻ അനുവാദമില്ല. മാത്രവുമല്ല യഥാർഥവിലയുടെ ഇരട്ടിയിലേറെയാണ് തിയേറ്ററുകൾ ഭക്ഷണസാധനങ്ങൾക്ക് ഈടാക്കുന്നത്.

ഈ സാഹചര്യത്തിൽ പി.വി.ആർ തിയേറ്ററുകളിൽ സിനിമാ ടിക്കറ്റിന്റെ വിൽപ്പനയേക്കാൾ കുതിക്കുന്നത് ഭക്ഷണസാധനങ്ങളുടെ വിൽപ്പനയെന്ന് റിപ്പോർട്ടുകൾ. 2023-2024 വർഷത്തിലെ കണക്കുപ്രകാരം ഫുഡ് ആന്റ് ബീവറേജസ് വിൽപ്പന 21% വർധിച്ചുവെന്ന് മണി കൺട്രോൾ റിപ്പോർട്ടു ചെയ്യുന്നു. അതേ സമയം സിനിമാ ടിക്കറ്റ് വിൽപ്പനയിൽ 19 ശതമാനമാണ് വർധന.
1958 കോടിയാണ് പി.വി.ആർ തിയേറ്ററുകൾ കഴിഞ്ഞ വർഷം ഭക്ഷണസാധനങ്ങൾ വിറ്റ് നേടിയത്. അതിന് മുൻപുള്ള വർഷത്തിൽ 1618 കോടിയായിരുന്നു. സിനിമാ ടിക്കറ്റിനത്തിൽ 2022-2023 കാലയളവിൽ 2751 കോടി നേടിയപ്പോൾ 2023-2024 ൽ അത് 3279 കോടിയായി വർധിച്ചു.

ഹിറ്റ് സിനിമകൾ കുറവായതിനാലാണ് ഈ കാലയളവിൽ ടിക്കറ്റ് വിൽപ്പനയുടെ നിരക്കിനേക്കാൾ ഭക്ഷണ സാധനങ്ങൾ വിറ്റുപോയതെന്ന് പിവിആർ ഐനോക്സ് ഗ്രൂപ്പ് സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) നിതിൻ സൂദ് പറഞ്ഞതായി മണികൺട്രോൾ പറഞ്ഞു.
മെട്രോ നഗരങ്ങളിലും മെട്രോ ഇതര നഗരങ്ങളിലും പി.വി ആർ ധാരാളം ഫുഡ് ആന്റ് ബിവറേജസ് ഓട്ട്ലെറ്റുകൾ തുറന്നിട്ടുണ്ട്. അവിടെ നിന്ന് ഭക്ഷണം വാങ്ങണമെങ്കിൽ സിനിമ കാണണമെന്ന് നിർബന്ധമില്ല. അതും വിൽപ്പന വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് എലാറ ക്യാപിറ്റൽ സീനിയർ വൈസ് പ്രസിഡന്റ് കരൺ ടൗരാനി പറഞ്ഞു.
