പിവി അന്‍വറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേരത്തേ സംശയിച്ചതിലേക്ക് എത്തിയെന്നും ആരോപണങ്ങള്‍ എല്ലാം തള്ളിക്കളയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ മറുപടി പിന്നീട് നല്‍കാം എന്ന മുഖവുരയോടെയാണ് ഡല്‍ഹിയില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് ആദ്യ പ്രതികരണം നടത്തിയത്.

പിവി അന്‍വര്‍ നേരത്തേ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന്റെ പിന്നില്‍ എന്ന സംശയം ഉണ്ടായിരുന്നു. ആ സംശയത്തിലേക്കല്ല ഞങ്ങള്‍ ആ ഘട്ടത്തില്‍ പോയത്. ഒരു എംഎല്‍എ എന്ന നിലയ്ക്ക് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ കേരളത്തില്‍ അന്വേഷിക്കാവുന്നതില്‍ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തി അന്വേഷിക്കുന്നതിനാണ് നടപടികള്‍സ്വീകരിച്ചത്. അതിലും അദ്ദേഹം തൃപ്തിനല്ല എന്ന് ഇന്നലെ പറഞ്ഞിട്ടുണ്ട്.

ഇത് നേരത്തേ സംശയിച്ചതുപോലെ തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. അദ്ദേഹം പാര്‍ട്ടിക്കും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് ഇന്നലെ പറഞ്ഞത്. മാത്രമല്ല എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം ഇന്നലെയും പറയുന്നത് നാം കേട്ടു.

ഉദ്ദേശ്യം വ്യക്തമാണ്. അദ്ദേഹം തന്നെ അത് തുറന്നുപറഞ്ഞു. സ്വയമേവ പ്രഖ്യാപനവും നടത്തി. എല്‍ഡിഎഫില്‍നിന്ന് വിട്ടുനില്‍ക്കുന്നു. നിയമസഭാ പാര്‍ട്ടിയില്‍ പങ്കെടുക്കില്ല. അപ്പോള്‍ എല്ലാ കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.

അദ്ദേഹം പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിശദമായി പറയേണ്ടതായിട്ടുണ്ട്. നിങ്ങള്‍ക്കും ഒരുപാട് കാര്യങ്ങള്‍ ചോദിക്കാനും അറിയാനുമുണ്ടാകും. ആ കാര്യങ്ങളിലേക്കാകെ ഇപ്പോള്‍ ഞാന്‍ കടക്കുന്നില്ല. പിന്നീടൊരു ഘട്ടത്തില്‍ വിശദമായി തന്നെ അത്തരം കാര്യങ്ങളെ കുറിച്ച് പ്രതികരിക്കുന്നതാണ്.

ഇപ്പോള്‍ പാര്‍ട്ടിക്കും എല്‍ഡിഎഫിനും സര്‍ക്കാരിനും എതിരെ ഉന്നയിച്ച അന്‍വറിന്റെ എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണ്. അത് പൂര്‍ണമായും എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വന്ന ആരോപണങ്ങളായിട്ട് മാത്രമേ കണക്കാക്കാന്‍ കഴിയുകയുള്ളൂ.

ഈ നിലപാട് നേരത്തേ നിശ്ചയിച്ച അന്വേഷണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കുന്നതല്ല. കൃത്യമായി നിഷ്പക്ഷമായി തന്നെ അന്വേഷണം തുടരുക തന്നെ ചെയ്യും. ഇത്രയാണ് ഇപ്പോള്‍ പറയാനുള്ളത്. ഒരുപാട് ചോദ്യങ്ങളുണ്ടാകും. അതിനൊന്നും ഇപ്പോള്‍ വിശദീകരണമില്ല.- മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You missed