ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മാവേലിക്കര സ്വദേശി സിന്ധു (59) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ മാര്‍ സ്ലീവ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത് എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് പോയ സംഘം സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്. മുപ്പതടിയോളം താഴ്ച്ചയില്‍ മരത്തില്‍ ബസ് തട്ടിനില്‍ക്കുകയായിരുന്നു. ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

തഞ്ചാവൂരില്‍ നിന്നും മടങ്ങിവരവെയാണ് അപകടം ഉണ്ടായത്. കൊടുവളവ് നിറഞ്ഞ പ്രദേശത്താണ് അപകടം. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു. കുട്ടിക്കാനം മുതല്‍ മുണ്ടക്കെ വരെ കൊടും വളവുകളും കുത്തനെയുള്ള ഇറക്കങ്ങളുമാണ്. ഈ പാതയില്‍ വെച്ചാണ് അപകടം. യാത്രക്കാരില്‍ പലരും ഉറക്കത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *