തിരുവനന്തപുരം: ഗഗൻയാൻ ദൗത്യത്തലവൻ മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. തിരുവനന്തപുരം വി.എസ്.എസ്.സിയിൽ നടന്ന ചടങ്ങിലാണ് ബഹിരാകാശത്തേക്ക് പോകുന്ന പ്രശാന്ത് ഉൾപ്പെടെ നാലു യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് മറ്റു യാത്രികർ.
നാല് യാത്രികരും നേരത്തെ തന്നെ വി.എസ്.എസ്.സിയില്‍ എത്തിയിരുന്നു. ടെസ്റ്റ് പൈലറ്റുമാർ ഒന്നര വർഷം റഷ്യയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപറ്റൻ പ്രശാന്ത് നായർ. നാഷനൽ ഡിഫെൻസ് അക്കാദമിയിലെ പഠനത്തിന് ശേഷം പ്രശാന്ത് നായർ 1999ൽ കമ്മിഷൻഡ് ഓഫിസറായാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.
യാത്രികരെ ബഹിരാകാശത്തെത്തിച്ചു മൂന്നു ദിവസത്തിനു ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുന്ന ഗഗന്യാന് ദൗത്യം 2025ലാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി തെരഞ്ഞെടുത്ത നാലു വ്യോമസേന പൈലറ്റുമാരെ 2019ൽ റഷ്യയിലെ ഗഗാറിൻ കോസ്മോനട്ട് ട്രെയിനിങ് സെന്ററിൽ പരിശീലനത്തിന് അയച്ചിരുന്നു.
തിരിച്ചെത്തിയ ഇവര്‍ക്ക് ഐ.എസ്.ആര്.ഒയും ബംഗളൂരുവിൽ പരിശീലനം നല്കിവരുകയാണ്. ഗഗന്യാന് പ്രവര്‍ത്തന പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വി.എസ്.എസ്.സിയിലെ ചടങ്ങുകൾക്കുശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും.