കുറഞ്ഞവിലയില്‍ തമിഴ്നാട് സ്വദേശികളില്‍ നിന്ന് മുട്ട വാങ്ങിയവർ വഞ്ചിതരായി. വാങ്ങിയ മുട്ടകള്‍ എല്ലാം ഉപയോഗശൂന്യമായിരുന്നുവെന്നാണ് പരാതി. കണിയാമ്ബറ്റ, മില്ലമുക്ക് എന്നീ പ്രദേശങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ എത്തിയ തമിഴ്നാട് സ്വദേശികളില്‍ നിന്നാണ് മുട്ട വാങ്ങിയത്. ഈ മുട്ടകളില്‍ റബ്ബറിന് സമാനമായ വസ്തുക്കളാണ് ഉണ്ടായിരുന്നതെന്ന് മുട്ട വാങ്ങിയവർ പറയുന്നു. 11 താറാവ് മുട്ടകള്‍ക്ക് വെറും 100 രൂപ മാത്രമാണ് ഇവർ ഈടാക്കിയത്. ഇത്രയും വിലക്കുറവ് കണ്ടതോടെ നിരവധി പേർ ഇവരില്‍ നിന്നും മുട്ട വാങ്ങി.

വീട്ടിലെത്തി പൊട്ടിച്ചു നോക്കിയപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയത്. മുട്ടയുടെ മഞ്ഞക്കരുവിന് പകരം മഞ്ഞനിറത്തോട് സാമ്യമുള്ള കൊഴുത്ത ദ്രാവകമാണ് ഉണ്ടായിരുന്നത്. കുറച്ച് സമയം കഴിഞ്ഞതോടെ ദ്രാവകത്തിന്റെ നിറം മാറിക്കൊണ്ടിരുന്നു. ചിലത് പൊട്ടിച്ചപ്പോള്‍ ജെല്ലി രൂപത്തിലും കാണപ്പെട്ടു.

ഈ മുട്ടകള്‍ തമ്മില്‍ കൂട്ടിമുട്ടിയാലും നിലത്ത് വീണാലും പെട്ടെന്ന് പൊട്ടിപ്പോകില്ലെന്ന് മുട്ട വാങ്ങിയവർ പറയുന്നു. പുഴുങ്ങി നോക്കിയപ്പോള്‍ വെളുത്ത നിറത്തിലുള്ള റബ്ബറിന് സമാനമായ വസ്തുവാണ് ലഭിച്ചത്. സംഭവത്തില്‍ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കാൻ മുട്ടകള്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ് നാട്ടുകാർ.