കൊല്ലം : പത്തനാപുരത്ത് ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. നടുകുന്ന് സ്വദേശി രൂപേഷ് ആണ് മരിച്ചത്. സ്വയം തീകൊളുത്തി ഇയാൾ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പത്തനാപുരം നടുകുന്നിൽ ആണ് സംഭവം.ആക്രമണത്തിൽ സാരമായി പരിക്കേറ്റ 27കാരിയായ അഞ്ജു, പത്തുവയസുകാരിയായ മകൾ അരുഷ്‌മ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിനും ആത്മഹത്യക്കും പിന്നിൽ കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് രൂപേഷ് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. അതിനുശേഷം സ്വയം തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രൂപേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നടുകുന്നത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു രൂപേഷും കുടുംബവും. ഇയാൾ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇരുവരുടെതും പ്രണയവിവാഹമായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.രൂപേഷിന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.