ന്യൂഡൽഹി: പ്രമുഖ ബേബി ഫുഡ് നിർമാതാക്കളായ നെസ്ലെ ഇന്ത്യയിൽ വിൽക്കുന്ന സെർലാക് അടക്കമുള്ളവയിൽ ഉയർന്ന അളവിൽ പഞ്ചസാര ചേർക്കുന്നതായി അന്വേഷണ റിപ്പോർട്ട്. അതേസമയം, യു.കെ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പഞ്ചസാര ഇല്ലാതെയാണ് ഇത്തരം ഭക്ഷണ ഉത്പന്നങ്ങൾ നെസ്ലെ വിറ്റഴിക്കുന്നതെന്നും പബ്ലിക് ഐയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സ്വിസ് അന്വേഷണ ഏജൻസിയാണ് പബ്ലിക് ഐ.

ഇന്ത്യയടക്കമുള്ള താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് കുഞ്ഞുങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളിൽ നെസ്ലെ ഇത്തരത്തിൽ ഉയർന്ന അളവിൽ പഞ്ചസാര ചേർത്ത് വിപണനം ചെയ്യുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞുങ്ങൾക്ക് നൽകുന്ന പാലിലും ധാന്യ ഉത്പന്നങ്ങളിലും പഞ്ചസാരയും തേനും ചേർക്കുന്നത് അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങൾക്കും ഇടയാക്കുമെന്നും ഇത് തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണ് നെസ്ലെയുടേതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2022-ൽ ഇന്ത്യയിൽ 20,000 കോടി രൂപയുടേതാണ് നെസ്ലെയുടെ സെർലാക് ഉത്പന്നങ്ങളുടെ വിൽപന. കുഞ്ഞിന് ഒരുതവണ നൽകുന്ന ഭക്ഷണത്തിൽ ശരാശരി മൂന്ന് ഗ്രാം പഞ്ചസാര ചേർക്കുന്നതായാണ് കണക്ക്. ദക്ഷിണാഫ്രിക്കയിൽ നടത്തിയ പഠനത്തിലും സമാനമായ തോതിലാണ് പഞ്ചസാരയുടെ അളവ്. ദക്ഷിണാഫ്രിക്കയിൽ സെർലാക് ഉത്പന്നത്തിൽ നാല് ഗ്രാമും അതിലധികവും പഞ്ചസാരയാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെ രണ്ടാമത്തെ വലിയ മാർക്കറ്റായ ബ്രസീലിലും ഇന്ത്യയിലേതിന് സമാനമായി സെർലാക് ഉത്പന്നങ്ങളിൽ മൂന്ന് ഗ്രാം പഞ്ചസാര ചേർത്തിട്ടുണ്ട്. അതേസമയം, ഫിലിപ്പീൻസിൽ വിൽക്കുന്ന കുഞ്ഞുങ്ങൾക്കായുള്ള നെസ്ലയുടെ ഉത്പന്നങ്ങളിൽ പഞ്ചസാര കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇഡോനീഷ്യയിൽ നെസ്ലെയുടെതന്നെ നിഡോയുടെ തേൻ രൂപത്തിലുള്ള ബേബി ഫുഡിൽ 100 ഗ്രാമിൽ രണ്ട് ഗ്രാം പഞ്ചസാരയുണ്ടെന്നാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *