തിരുവനന്തപുരം: അന്തരിച്ച കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഭക്ഷ്യ സുക്ഷ ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി വിഡി സതീശന്‍ കൈമാറി. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മകള്‍ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നല്‍കിയത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് ജോലി നല്‍കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ. ക്ഷണിക്കാതെയായിരുന്നു ചടങ്ങിലേക്ക് ദിവ്യ എത്തിയത്. ചടങ്ങിനുശേഷം കിട്ടിയ ഉപഹാരങ്ങള്‍ പോലും എടുക്കാതെയാണ് നവീന്‍ ബാബു കലക്ട്രേറ്റ് വിട്ടിറങ്ങിയത്.

രാത്രി 8.55നുള്ള മലബാര്‍ എക്‌സ്പ്രസിനായിരുന്നു നവീന്‍ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലര്‍ച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീന്‍ ട്രെയിനിലില്ലെന്ന വിവരം അറിയിക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവര്‍ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *