കൊല്ലം: മാവേലിക്കരയിൽ ആറുവയസുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനിൽനിന്ന് ചാടി മരിച്ചു. മാവേലിക്കര പുന്നമൂട് ആനക്കുട്ടിൽ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ പിതാവുമായ ശ്രീമഹേഷാണ് ട്രെയിനിൽനിന്ന് ചാടി മരിച്ചത്. കേസിലെ വിചാരണയ്ക്കായി വെള്ളിയാഴ്ച ആലപ്പുഴയിലെ കോടതിയിൽ കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് പോകുന്നവഴി ശാസ്താംകോട്ടയിൽവെച്ചാണ് ഇയാൾ ട്രെയിനിൽനിന്ന് ചാടിയത്.
2023 ജൂൺ ഏഴിന് വൈകിട്ട് ഏഴരയോടെയാണ് ഇയാൾ സ്വന്തം മകളായ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയശേഷം സ്വന്തം അമ്മയേയും പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.
ഈ കേസിൽ അറസ്റ്റിലായ ശ്രീമഹേഷ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു. നേരത്തേ മാവേലിക്കര സബ് ജയിലിൽവെച്ച് ഇയാൾ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.നക്ഷത്രയെ കൊലപ്പെടുത്തുന്നതിന് ഒന്നരവർഷം മുൻപ് ഇയാളുടെ ഭാര്യ വിദ്യ ജീവനൊടുക്കിയിരുന്നു. ഭാര്യയുടെ മരണശേഷം പുനർവിവാഹത്തിനു ശ്രീമഹേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു വനിതാ സിവിൽ പോലീസ് ഓഫീസറുമായി ശ്രീമഹേഷിന് വിവാഹാലോചന നടത്തിയിരുന്നെങ്കിലും മഹേഷിന്റെ സ്വഭാവത്തിൽ അസ്വാഭാവികതയുണ്ടെന്നറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽനിന്നു പിൻമാറുകയായിരുന്നു.
മകളുള്ളതിനാലാണ് പുനർവിവാഹം നടക്കാത്തതെന്നു ചിന്തിച്ചുണ്ടായ വിരോധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.ശ്രീമഹേഷിന്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.