ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആവേശകരമായി പുരോഗമിക്കവെ നിര്‍ണ്ണായക നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിലെ ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യ പരിശീലകനായ മിഖായേല്‍ സ്റ്റാറെയെ കേരള ബ്ലാസ്‌റ്റേഴ്‌സ് പാതിവഴിയില്‍ പുറത്താക്കിയിരിക്കുകയാണ്. ടീം പ്രതീക്ഷിച്ച നിലവാരം കാട്ടാത്തതും ആരാധകരടക്കം ബ്ലാസ്റ്റേഴ്‌സിന് എതിരാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് ടീം കടന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇത്തവണത്തെ പ്ലേ ഓഫ് പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ച ഘട്ടത്തിലാണ് കടുത്ത നടപടിയിലേക്ക് ടീം കടന്നിരിക്കുനന്നത്. 12 മത്സരത്തില്‍ നിന്ന് മൂന്ന് ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാന്‍ സാധിച്ചത്. രണ്ട് മത്സരം സമനിലയായപ്പോള്‍ ഏഴ് മത്സരവും ടീം തോറ്റു. മോഹന്‍ ബഗാനോട് 3-2ന് തോറ്റ് രണ്ട് ദിവസം പിന്നിടുമ്പോഴേക്കുമാണ് നടപടി. ബ്ലാസ്റ്റേഴ്‌സിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയടക്കം പരസ്യമായി രംഗത്തെത്തിയിരുന്നു.

ടീമിന് പിന്തുണ നല്‍കില്ലെന്ന തരത്തിലുള്ള പരസ്യ പ്രതികരണങ്ങള്‍ വന്നതിന് പിന്നാലെയാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കടന്നത്. മിഖായേലിനൊപ്പം സഹ പരിശീലകരേയും പുറത്താക്കിയെന്നതാണ് എടുത്തു പറയേണ്ടത്. ബോണ്‍ വെസ്‌ട്രോം, ഫെഡറിക്കോ പെരെയ്‌റ മൊറയ്‌സ് എന്നിവരേയും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയിരിക്കുകയാണ്. ഇവന്‍ വുക്കാമാനോവിച്ചിന്റെ പകരക്കാരനായെത്തിയ പരിശീലകനാണ് സ്റ്റാറെ.

ബ്ലാസ്റ്റേഴ്‌സിനെ ഉന്നതിയിലേക്കെത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹത്തിന് കീഴില്‍ ടീം നിരാശപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. വൈകാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവും. എന്തായാലും മിഖായേലിനെ നീക്കി ആരാധകരോടൊപ്പം നിന്ന് മോശം പ്രകടനത്തിന്റെ ക്ഷീണം മാറ്റാമെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *

You missed