പ്രഖ്യാപനം മുതല്‍ ചര്‍ച്ചയായ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘മലൈക്കോട്ടൈ വാലിബന്‍’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. പേരു മുതല്‍ നിരവധി പ്രത്യേകതകളാണ് ചിത്രത്തിനുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റില്‍ തെരഞ്ഞെടുത്തതിന് പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.

‘മലൈക്കള്ളന്‍’, ‘വഞ്ചിക്കോട്ടൈ വാലിബന്‍’ എന്നീ രണ്ട് പഴയ തമിഴ് ചിത്രങ്ങളുടെ പേരുകള്‍ ചേര്‍ത്താണ് മലൈക്കോട്ടൈ വാലിബന്‍ എന്ന പേരു വന്നതെന്ന് ലിജോ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അമര്‍ചിത്ര കഥയിലും മറ്റും അത്തരം പേരുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. തച്ചോളി ഒതേനന്‍, തച്ചോളി അമ്പു തുടങ്ങിയ പേരുകള്‍. കേള്‍ക്കുമ്പോള്‍ നായകനെന്ന് പെട്ടെന്ന് തോന്നുന്ന പേര് വേണമെന്ന് ഉണ്ടായിരുന്നു. പേരിനോട് വലുതായതെന്തോ ചേര്‍ത്ത ഒന്ന്. മലൈക്കോട്ടൈ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ അത് വലുതെന്തോ ആണെന്ന് മനസിലാവും. ആ 70 എംഎം ഫീലിം​ഗ് നിങ്ങള്‍ക്ക് ലഭിക്കും”, ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

എം കരുണാനിധിയുടെ തിരക്കഥയില്‍ എംജിആര്‍ നായകനായി 1954 ല്‍ പുറത്തിറങ്ങിയ തമിഴ് ആക്ഷന്‍ ചിത്രമാണ് ‘മലൈക്കള്ളന്‍’. ജെമിനി ഗണേശന്‍ നായകനായി 1958 ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘വഞ്ചിക്കോട്ടൈ വാലിബന്‍.

Leave a Reply

Your email address will not be published. Required fields are marked *