ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടി. 117 റൺസ് നേടിയ മിച്ചല്‍ മാര്‍ഷിന്‍റെ തകര്‍പ്പൻ സെഞ്ച്വറിയാണ് ലക്നൗവിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ എയ്ഡൻ മാര്‍ക്രവും മിച്ചൽ മാര്‍ഷും ലക്നൗവിന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 9.5 ഓവറിൽ 91 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 24 പന്തുകൾ നേരിട്ട മാര്‍ക്രം 3 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 36 റൺസാണ് നേടിയത്. മാര്‍ക്രം പുറത്തായതിന് പിന്നാലെ നിക്കോളാസ് പൂരാൻ ക്രീസിലെത്തി. 10.3 ഓവറിൽ ടീം സ്കോര്‍ 100 തികഞ്ഞു. 12-ാം ഓവറിൽ റാഷിദ് ഖാനെ മാര്‍ഷ് കടന്നാക്രമിച്ചു. രണ്ട് സിക്സറുകളും മൂന്ന് ബൗണ്ടറികളും സഹിതം 25 റൺസാണ് റാഷിദ് വഴങ്ങിയത്.

മാര്‍ഷും പൂരാനും തകര്‍ത്തടിച്ചതോടെ ലക്നൗവിന്‍റെ സ്കോര്‍ കുതിച്ചുയര്‍ന്നു. 14.2 ഓവറിൽ ടീം സ്കോര്‍ 150 കടന്നു. 16-ാം ഓവറിൽ മുഹമ്മദ് സിറാജും നിക്കോളാസ് പൂരാനും തമ്മിൽ വാക്പോരിൽ ഏര്‍പ്പെട്ടു. തുടര്‍ന്ന് അവസാന രണ്ട് പന്തുകളിൽ ഒരു ബൗണ്ടറിയും സിക്സറു പറത്തിയാണ് പൂരാൻ മറുപടി നൽകിയത്. സിറാജിന്റെ ഈ ഓവറിൽ ആകെ 20 റൺസ് പിറക്കുകയും ചെയ്തതോടെ ലക്നൗ സ്കോര്‍ വീണ്ടും ഉയര്‍ന്നു. 17-ാം ഓവറിൽ മിച്ചല്‍ മാര്‍ഷ് സെഞ്ച്വറി നേടി. 56 പന്തുകളില്‍ നിന്നായിരുന്നു മാര്‍ഷിന്റെ സെഞ്ച്വറി.

ഈ ഐപിഎല്ലിൽ ഒരു വിദേശ താരം ആദ്യമായാണ് സെഞ്ച്വറി നേടുന്നത്. പിന്നാലെ, പൂരാൻ 23 പന്തിൽ അര്‍ധ സെഞ്ച്വറി തികച്ചു. 17.4 ഓവറിൽ ടീം സ്കോര്‍ 200 കടക്കുകയും ചെയ്തു. 19-ാം ഓവറിന്റെ രണ്ടാം പന്തിൽ മിച്ചൽ മാര്‍ഷിനെ അര്‍ഷാദ് ഖാൻ പുറത്താക്കി. 64 പന്തുകൾ നേരിട്ട മാര്‍ഷ് 10 ബൗണ്ടറികളുടെയും 8 സിക്സറുകളുടെയും അകമ്പടിയോടെ 117 റൺസ് നേടിയാണ് മടങ്ങിയത്. അവസാന രണ്ട് ഓവറിൽ 21 റൺസാണ് ലക്നൗ ബാറ്റര്‍മാര്‍ നേടിയത്. അവസാന ഓവറിൽ കാഗിസോ റബാഡയ്ക്ക് എതിരെ നായകൻ റിഷഭ് പന്ത് രണ്ട് സിക്സറുകൾ നേടി. 27 പന്തിൽ 56 റൺസുമായി പൂരാനും 6 പന്തിൽ 16 റൺസുമായി പന്തും പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *