ഒരു യാത്രയ്ക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. യാത്രയ്ക്കിടെ റിയല്‍ കേരള സ്റ്റോറി അനുഭവിച്ചറിഞ്ഞെന്ന് മനാഫ് പറഞ്ഞു. എല്ലാ ഞായറാഴ്ചയും ഉമ്മയുമായി യാത്രപോകാറുണ്ട്. അത്തരത്തില്‍ ഉമ്മയുമായി നടത്തിയ ഒരു യാത്രയ്ക്കിടെയാണ് അനുഭവമുണ്ടായതെന്നും മനാഫ് പറഞ്ഞു.

ഒരിക്കല്‍ ഉമ്മയുമായുള്ള യാത്രയ്ക്കിടെ കോഴിക്കോട് ഒരു ചായക്കട കണ്ട് പുട്ട് കഴിക്കാന്‍ ഇറങ്ങിയെന്ന് മനാഫ് പറയുന്നു. ഇതിനിടെ പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിലെ കമ്മറ്റിക്കാര്‍ വന്ന് തന്നെ ‘മനാഫിക്കാ വാ ചായക്കുടിക്കാം’ എന്ന് പറഞ്ഞ് അമ്പലത്തിലേക്ക് വിളിച്ചു. അതിന് മറുപടിയായി ഉമ്മ കൂടെയുണ്ടെന്നും അവര്‍ പര്‍ദയാണ് ധരിച്ചിരിക്കുന്നതെന്നും പറഞ്ഞു. അമ്പലത്തില്‍ കയറ്റുമോ എന്നും താന്‍ ചോദിച്ചു.

അതിനിപ്പോള്‍ എന്താണെന്ന് ചോദിച്ചുകൊണ്ട് തന്നെയും ഉമ്മയെയും വിളിച്ച് അവര്‍ അമ്പലത്തില്‍ കയറ്റി ചായ തന്നുവെന്നും മനാഫ് പറഞ്ഞു. അത് തനിക്ക് വളരെയധികം സന്തോഷം നല്‍കിയ അനുഭവമായിരുന്നുവെന്നും മനാഫ് പറഞ്ഞു. ആഴ്ചയില്‍ ഒരു ദിവസം നമ്മള്‍ അമ്മമാര്‍ക്ക് വേണ്ടി മാറ്റിവെയ്ക്കണമെന്നും മനാഫ് പറഞ്ഞു. അവരെ സ്‌നേഹിക്കണമെന്നും യാത്രകൊണ്ടുപോകണമെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

അര്‍ജുന് വേണ്ടി രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിട്ട് നിന്നിട്ടുള്ള മനാഫ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും വിധേയനായിട്ടുണ്ട്. നേരത്തേ ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്നവര്‍ ആരെങ്കിലും തനിക്ക് ആപ്പ് ഉണ്ടാക്കി നല്‍കണമെന്നും ആവശ്യപ്പെട്ട് മനാഫ് രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *