തിരുവനന്തപുരം: കേരളത്തിലെ 20 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ പോളിങ് 64.73 ശതമാനം കടന്നു. വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക് കടന്നതോടെ മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്. എന്നാല്‍ കടുത്ത ചൂട് വോട്ടര്‍മാരെ ബാധിക്കുന്നുണ്ട്.

പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്നം പരിഹരിച്ചു.

തിരുവനന്തപുരം 62.52 ശതമാനം, ആറ്റിങ്ങല്‍ 65.56, കൊല്ലം 62.93, പത്തനംതിട്ട 60.36, മാവേലിക്കര 62.29, ആലപ്പുഴ 68.41, കോട്ടയം 62.27, ഇടുക്കി 62.44, എറണാകുളം 63.39, ചാലക്കുടി 66.77, തൃശൂര്‍ 66.01, പാലക്കാട് 66.65, ആലത്തൂര്‍ 66.05, പൊന്നാനി 60.09, മലപ്പുറം 64.15, കോഴിക്കോട് 65.72, വയനാട് 66.67, വടകര 65.82, കണ്ണൂര്‍ 68.64, കാസര്‍കോട് 67.39 എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ടിങ് നില. വൈകീട്ട് ആറുമണിക്ക് ശേഷവും വോട്ടെടുപ്പ് നീളും.

20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് ആകെയുള്ളത്.കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്.

Leave a Reply

Your email address will not be published. Required fields are marked *

You missed