കുവൈറ്റില്‍ കനത്ത തണുപ്പ് തുടരുന്നു. ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും തണുപ്പുള്ള ദിവസമാണ് കുവൈറ്റില്‍ ഇന്നലെ അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാത്രി മുതലാണ് രാജ്യത്ത് കടുത്ത ശൈത്യം അനുഭവപ്പെടാന്‍ തുടങ്ങിയത്. സൈബീരിയയില്‍ നിന്നുള്ള തണുപ്പേറിയ കാറ്റിന്റെ വരവാണ് കുവൈറ്റില്‍ പെട്ടന്നുള്ള കാലാവസ്ഥാ മാറ്റത്തിന് കാരണായതെന്നാണ് അധികൃതര്‍ പറയുന്നത്.

വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും ശക്തമായ ശൈത്യം അനുഭവപ്പെടുന്നത്. കനത്ത തണുപ്പിനൊപ്പം വീശിയടിക്കുന്ന കാറ്റുമുണ്ട്. ഇത് കാരണം രാത്രിയില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. വരും ദിവസങ്ങളില്‍ ഇതേ അവസ്ഥ തുടരുമെന്നാണ് സൂചന. പകല്‍ സമയത്ത് കാറ്റിന്റെ വേഗത മണിക്കൂറില്‍ 12-45 കിലോമീറ്റര്‍ വരെയും, രാത്രിയില്‍ 10-38 കിലോമീറ്റര്‍ വരെയും എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കാര്‍ഷിക മേഖലയിലും മരുഭൂമികളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തണുപ്പ് കൂടുതലായി അനുഭവപ്പെടുന്നതിനാല്‍ ശൈത്യത്തെ അതിജീവിക്കാനായി പ്രതിരോധിക്കാവുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ഇത്രമാത്രം അതിശൈത്യം അനുഭവപ്പെട്ട ഫെബ്രുവരി മാസം രാജ്യത്ത് ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ഇസ്സ റമദാന്‍ പ്രതികരിച്ചു.
