കോട്ടയം: കാഞ്ഞിരപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ വഞ്ചാങ്കൽ വീട്ടിൽ കയ്യാമ എന്ന് വിളിക്കുന്ന ആഷിദ് യൂസഫ് (24) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തും ചേർന്ന് ഒൻപതാം തീയതി വൈകുന്നേരത്തോടുകൂടി കാഞ്ഞിരപ്പള്ളി ബസ്സ്‌റ്റാൻഡിൽ വച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് മുൻപോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ബസ്സുകാരുമായി വാക്കുതർക്കം ഉണ്ടാവുകയും, ഈ സമയം സ്റ്റാൻഡിൽ ഉണ്ടായിരുന്ന ആഷിദ് യൂസഫും, അബ്‌ദുൾ റഫീഖും ചേർന്ന് കെഎസ്ആർടിസി ഡ്രൈവറെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.

ഇതിനുശേഷം ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്‌തു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അബ്ദുൾ റഫീഖിനെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിലാണ് ഇയാൾ കൂടി ഇപ്പോൾ പോലീസിന്റെ പിടിയിലാവുന്നത്.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ രാജേഷ്, സി.പി.ഓ ശിഹാബുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. ആഷിദ് യൂസഫ് ഈരാറ്റുപേട്ട സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *