തിരുവനന്തപുരം: കെപിസിസി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനമെടുക്കില്ലെന്ന് എഐസിസി വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അധ്യക്ഷനെ വേഗത്തില്‍ തീരുമാനിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും, രാഷ്ട്രീയമായി അതീവ പ്രാധാന്യമുള്ള വിഷയമായതിനാല്‍ വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. ഓണത്തിന് മുന്‍പ് ഒരു തീരുമാനമുണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് സൂചന.

സംസ്ഥാനത്തെ ഉന്നത നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി സമവായത്തിലെത്താനാണ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചില പേരുകള്‍ ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടെങ്കിലും, അന്തിമ തീരുമാനമെടുക്കാന്‍ അവര്‍ മടിക്കുന്നു. മുഖ്യമന്ത്രി വിഡി സതീശനും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് പരസ്യമായി പിന്തുണ നല്‍കാന്‍ തയാറാകാത്തതാണ് കാലതാമസത്തിന് പ്രധാന കാരണം. കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെ ബാധിക്കുന്ന തീരുമാനമായതിനാല്‍, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇരുവരും മടിക്കുന്നു.

അതേസമയം, മുതിര്‍ന്ന നേതാവും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല വ്യാഴാഴ്ച ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ട്, അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വൈകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ബിഹാര്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഘടനാപരമായ മാറ്റങ്ങള്‍ക്കാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനാല്‍, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ അടിയന്തര സാഹചര്യം ഇല്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *