കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിൻ്റെ ചികിത്സയിൽ ഗുരുതര ചികിത്സാ പിഴവ് ഉണ്ടായെന്ന പരാതിയുമായി ദമ്പതികൾ. എൻ.ഐ.സിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശരീരത്തിൽ തറച്ചു കയറിയ സൂചിയുടെ വേദന തിന്നാണ് കുട്ടി ഒരു വർഷം കഴിച്ചു കൂട്ടിയത്. കോഴിക്കോട് സ്വദേശി വിനീഷും, ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശിനി അഞ്ജുവും ദമ്പതികളുടെ മകൾ ഒരു വയസും രണ്ടു മാസവും പ്രായമുള്ള അദ്വികയുടെ ശരീരത്തിൽ നിന്നാണ് സൂചി കണ്ടെത്തി പുറത്തെടുത്തത്.

കുട്ടി ജനിച്ചത് കഴിഞ്ഞ വർഷം ജൂണിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ജനിച്ച് രണ്ടാം ദിവസം കുട്ടിയെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. എൻ.ഐ.സി.യുവിൽ കഴിയുന്നതിനിടെ കുട്ടിയുടെ വാരിയെല്ലിന്റെ ഭാഗത്ത് ചെറിയ തടിപ്പ് അനുഭവപ്പെട്ടതായി മാതാപിതാക്കൾ പറയുന്നു. ഇക്കാര്യം ഡോക്ടർമാരെ അറിയിക്കുകയും പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും കൃത്യമായ പരിശോധന നടത്തിയില്ലെന്നാണ് പരാതി.

തുടർന്ന് ഒരു വർഷത്തിലേറെയായി കുട്ടി വേദന സഹിച്ച് കഴിയുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. 2026 ജൂലൈയിൽ വയറിന്റെ ഭാഗത്ത് വേദന കൂടിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ സൂചി തറച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് ശസ്ത്രക്രിയകൾ നടത്തി സൂചി പുറത്തെടുത്തു. സംഭവത്തിൽ ഒരു മാസം മുൻപ് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിട്ടും ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

You missed