കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാമിനിടെയുണ്ടായ സങ്കീര്‍ണതയെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ സൂപ്രണ്ടിന് പരാതി നല്കിയ സംഭവത്തില്‍ വൈകാരിക കുറിപ്പുമായി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാലന് നായര്‍. രോഗികളുടെയും ബന്ധുക്കളുടെയും നന്ദികേടിനെയും ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചുമാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്.
ആന്‍ജിയോഗ്രാം ചെയ്യുമ്പോള്‍ മരണം വരെയുള്ള സങ്കീര്‍ണതകള്‍ സംഭവിക്കാം. സങ്കീര്‍ണതകള്‍ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വരാം. അത് ആരും അറിഞ്ഞുകൊണ്ട് വരുത്തിവെക്കുന്നത് അല്ല. സങ്കീര്‍ണതകള്‍ ഇല്ലാത്ത ശസ്ത്രക്രിയയും ചികിത്സയും മെഡിക്കല്‍ വിഭാഗത്തില്‍ ഇല്ലെന്ന് എല്ലാവരും ഓര്‍ക്കണം. ഇന്ന് രണ്ടെണ്ണത്തിനെ തട്ടിയിട്ടേ വരൂവെന്ന് പറഞ്ഞിട്ടല്ല ഡോക്ടര്‍മാര്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. മടുത്തു തുടങ്ങി ഈ നശിച്ച തൊഴിലെന്നും ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഡോ. രാജേഷ് പോസ്റ്റില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘ദ്രോഹികളുടെ ആയുധങ്ങളെക്കാള്‍ ശക്തമായത് അവന്റെ പ്രിയപ്പെട്ടവരുടെ നന്ദികേടായിരുന്നു. അത് അവനെ പൂര്‍ണ്ണമായും തളര്‍ത്തിക്കളഞ്ഞു. അതിനുശേഷമാണ് ആ ശക്തമായ ഹൃദയം തകര്‍ന്നുപോയത്…’ മാക്ബത്തില് ഷേക്സ്പിയറിന്റെ വരികളാണ്.
രോഗികളുടെയും ബന്ധുക്കളുടെയും നന്ദികേട് ചിലപ്പോള്‍ നമ്മെ തളര്‍ത്തിക്കളയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആന്‍ജിയോഗ്രാമും മറ്റു ചികിത്സകളും നല്കുന്ന രണ്ടാമത്തെ ആശുപത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. ഹൃദ്രോഗ വിഭാഗത്തില്‍ എന്നല്ല മെഡിക്കല്‍ രംഗത്തെ ഏതു വിഭാഗത്തിലെയും ചികിത്സകള്‍ അപകടം നിറഞ്ഞതാണ്. കോംപ്ലിക്കേഷന്‍സ് ഇല്ലാത്ത ഒരു ചികിത്സയും പരിശോധനയും ഇല്ല.

