അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി. തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. മകനെ വീട്ടില്‍ നിന്ന് പുറത്താക്കിയ റവന്യു അധികൃതർ വീട് അമ്മയ്‌ക്ക് നല്‍കി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അമ്ബലപ്പടി സ്വദേശി രാധയ്‌ക്ക് (78) വീട് ലഭിച്ചത്.

2021ലാണ് രാധ സംഭവവുമായി ബന്ധപ്പെട്ട് ആർഡിഒയ്‌ക്ക് പരാതി നല്‍കുന്നത്. ഏഴ് വർഷത്തിലധികമായി മകനില്‍ നിന്ന് ശാരീരിക ഉപദ്രവങ്ങള്‍ നേരിട്ടെന്നും രാധയുടെ പരാതിയിലുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത് മകൻ ജില്ലാ കളക്‌ടറെ സമീപിക്കുകയും ചെയ്‌തു. എന്നാല്‍, ജില്ലാ കളക്‌ടറും അമ്മയ്‌ക്ക് അനുകൂലമായി ഉത്തരവിട്ടു. ഇതിനെതിരെ മകൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഹൈക്കോടതിയും അമ്മയ്‌ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.

ഹൈക്കോടതി വിധി അറിയിച്ചെങ്കിലും താമസം മാറാൻ സമയം അനുവദിക്കണമെന്നുമായിരുന്നു മകന്റെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ദിവസം സമയം നല്‍കിയെങ്കിലും മകൻ തയ്യാറായില്ല. ഇതോടെ ഇന്നലെ വൈകിട്ട് സബ് കളക്‌ടർ ദിലീപിന്റെ നേതൃത്വത്തിലുള്ള ഉന്നത റവന്യു ഉദ്യോഗസ്ഥരും തിരൂരങ്ങാടി പൊലീസും വീട്ടിലെത്തി. എന്നാല്‍, ഈ സമയം രാധയുടെ മകന്റെ മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വാതിലടച്ച്‌ വീട്ടിലിരിക്കുകയായിരുന്നു. ഒടുവില്‍ ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ചാണ് വീടിനുള്ളില്‍ കയറിയത്.

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് വിദ്യാർഥിനിയായ 19കാരിയെ അറസ്റ്റ് ചെയ്തു. ശാരീരിക-മാനസിക പീഡനത്തെത്തുടർന്ന് ഏഴ് വര്‍ഷത്തോളമായി മകളുടെ വീട്ടിലാണ് താൻ താമസിച്ചിരുന്നതെന്നും വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കാത്ത എല്ലാ മക്കള്‍ക്കും ഇതൊരു പാഠമാണെന്നും രാധ പറഞ്ഞു. തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖ്, എല്‍.ആര്‍ തഹസില്‍ദാര്‍ എന്‍ മോഹനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എ. സുലൈമാന്‍, കെ.പി. ഗോവിന്ദന്‍കുട്ടി തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed