മലപ്പുറം ജില്ലയിൽ വീട്ടിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം കണക്കിലെടുത്ത് ക്യാമ്പയിനുമായി ജില്ലാ ആരോഗ്യ വകുപ്പ്. ലോകാരോഗ്യ ദിനമായ ഏപ്രിൽ ഏഴിന് വിവിധ പരിപാടികൾ നടത്താനാണ് ആരോഗ്യ വകുപ്പ് പദ്ധതിയിടുന്നത്. ഈ വർഷം മാത്രം മലപ്പുറം ജില്ലയിൽ മാത്രം 155 പേർ വീട്ടിൽ പ്രസവിച്ചുവെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. 2020ൽ 199, 2021ൽ 257, 2022ൽ 258, 2023ൽ 266, 2024ൽ 253 പ്രസവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശക്തമായ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും ഈ പ്രവണതക്ക് മാറ്റമില്ല. അതിനാൽ തന്നെ ഈ വർഷത്തെ ലോകാരോഗ്യ ദിനമായ ഏപ്രിൽ ഏഴ് മുതൽ ഇതിനെതിരെ ക്യാമ്പയിൻ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. ‘ആരോഗ്യകരമായ തുടക്കം പ്രതീക്ഷ നിർഭരമായ ഭാവിക്ക്’ എന്നതാണ് ഈ വർഷത്തെ ആരോഗ്യ ദിന സന്ദേശം.

ഈ അവസരത്തിൽ ‘കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം’ എന്ന മുദ്രാവാക്യമാണ് കേരള സർക്കാർ മുന്നോട്ട് വെക്കുന്നത്. മാതൃ-നവജാത ശിശുമരണങ്ങൾ പരമാവധി തടയുന്നതിനും സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന ശ്രമങ്ങൾ വേഗത്തിലാക്കാൻ പൊതുസമൂഹത്തിന്റെ ഒരുമിച്ചുള്ള ഇടപെടലിന്റെ അനിവാര്യതയാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed