വീണ്ടും 3700 കോടി രൂപ കടമെടുക്കാൻ സംസ്ഥാനമൊരുങ്ങുന്നു. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ കടബാധ്യത 49547 കോടിയായി വർധിച്ചു. രണ്ടായിരം കോടി രൂപയാണ് നികുതി വരുമാനത്തിന് പുറമെ പ്രതിമാസം സംസ്ഥാനത്തിന് ആവശ്യമായി വരുന്നത്.

കടമെടുപ്പിലൂടെയാണ് ഈ തുക കണ്ടെത്തുന്നത്. മാർച്ചിൽ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ കരാറുകാർക്കും മറ്റ് ഇടപാടുകൾക്കും ബില്ലുകൾ മാറി നൽകുന്നതോടെ സംസ്ഥാന സർക്കാറിന്റെ ചെലവ് കുത്തനെ ഉയരും. ഇതിന് പുറമെ പെൻഷനും ശമ്പളവും നൽകേണ്ടതുണ്ട്.

ഇതാണ് വീണ്ടും കടമെടുക്കാൻ സർക്കാറിനെ പ്രേരിപ്പിക്കുന്നത്. ബജറ്റിന് പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയുമടക്കമുള്ള അധിക വായ്പയെടുത്തു എന്ന് ചൂണ്ടിക്കാട്ടി കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.


