ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലൈസൻസ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുതുക്കിനൽകിയില്ല. 2025-26 സീസണിലേക്കുള്ള ക്ലബ്ബ് ലൈസൻസാണ് പുതുക്കിനൽകാതിരുന്നത്. ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിന് സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അടുത്ത സീസണിലെ ഐഎസ്എല്ലിൽ കളിക്കാനുള്ള ടീമിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയാണ് എഐഎഫ്എഫിന്റെ നടപടി.

2025-26 സീസണിന് മുന്നോടിയായുള്ള ക്ലബ്ബ് ലൈസൻസ് പ്രക്രിയയിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്സുൾപ്പെടെ നിരവധി ക്ലബ്ബുകൾ ഇതിനായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ പഞ്ചാബ് എഫിസിക്ക് മാത്രമാണ് എഐഎഫ്എഫ് മാനദണ്ഡപ്രകാരമുള്ള ലൈസൻസ് ലഭിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിലെ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും പരിശോധിച്ചാണ് ക്ലബ്ബ് ലൈസൻസ് നൽകാറുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിന് സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്റെ നടപടിയെന്നാണ് വിവരം. സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ ആണ് ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതെന്നാണ് ക്ലബ്ബ് അധികൃതർ വ്യക്തമാക്കുന്നത്.

സ്റ്റേഡിയത്തിൽ സൗകര്യങ്ങൾ ഒരുക്കേണ്ടത് ക്ലബ്ബിന്റെ ഉത്തരവാദിത്വമല്ലെന്നും ക്ലബ്ബ് വിശദീകരിക്കുന്നു. ക്ലബ്ബിന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും എന്നാൽ വിഷയത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
