തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ്-പുതുവത്സര മദ്യവിൽപനയിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും റെക്കോഡ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 543 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബർ 31 ന് മാത്രം വിറ്റത് 94.54 കോടി രൂപയുടെ മദ്യമാണ്.
2022 നെ അപേക്ഷിച്ച് 26.87 കോടി രൂപയുടെ അധിക വിൽപ്പനയാണ് ബെവ്കോ വഴി നടന്നത്. കഴിഞ്ഞ വർഷം 516.26 കോടി രൂപയുടെ വില്‍പ്പനയായിരുന്നു നടന്നിരുന്നത്. 2022 ഡിസംബർ 31ന് 93.33 കോടിയുടെ വിൽപ്പനയാണ് നടന്നത്. ആകെ ലഭിച്ച 543.13 കോടി രൂപയുടെ 90 ശതമാനവും നികുതിയായി സർക്കാരിന് ലഭിക്കും. ഇത് ഏകദേശം 490 കോടി രൂപ വരും.
തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവിപുരത്ത് 77 ലക്ഷം രൂപയുടെ മദ്യവും ഇരിങ്ങാലക്കുടയിൽ 76 ലക്ഷം, കൊല്ലം ആശ്രാമം73 ലക്ഷം, പയ്യന്നൂര്‍ 71 ലക്ഷം രൂപയുടെയും വില്‍പ്പന നടന്നു.
ഡിസംബർ 22 മുതൽ 31 വരെയുളള പത്ത് ദിവസത്തെ വിൽപ്പനയെയാണ് ക്രിസ്മസ് പുതുവത്സര വിൽപ്പനയായി കണക്കാക്കുന്നത്. ഡിസംബർ 24 ന് 70.73 കോടി, ഡിസംബര്‍ 24 ന് 70.73 കോടി, ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ 84.04 കോടി രൂപയുടെ മദ്യ വില്പ്പനയുണ്ടായി.
