ബെംഗളൂരു: അത്താഴം വിളമ്പാത്തതിന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. കർണാടക തുംകൂറിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഭാര്യയെ കഴുത്തറുത്ത കൊന്ന ശേഷം മൃതദേഹത്തിന്റെ തൊലിയുരിക്കുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുനിഗൽ താലൂക്കിലെ ഹുലിയുരുദുർഗ ടൗണിൽ തിങ്കളാഴ്‌ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. തടിമില്ലിൽ ജോലി ചെയ്യുന്ന പ്രതി ശിവരാമൻ ഭാര്യ പുഷ്പലതയുമായി (35) പതിവായി വഴക്കിട്ടിരുന്നു. തിങ്കളാഴ്‌ച രാത്രി പുഷ്പലത ഭർത്താവിന് അത്താഴം വിളമ്പിയില്ലെന്ന് ആരോപിച്ചും തർക്കമുണ്ടായി. തുടർന്ന് ശിവരാമന്റെ ജോലിയെ ചൊല്ലിയും വഴക്കുണ്ടായി.

പ്രകോപിതനായ ശിവരാമൻ പുഷ്പലതയെ വെട്ടിയ ശേഷം വെട്ടുകത്തി ഉപയോഗിച്ച് തലയറുക്കുകയും ശരീരഭാഗങ്ങൾ വികൃതമാക്കുകയും ചെയ്തു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ വരെ അവിടെയിരുന്ന് ഭാര്യയുടെ ദേഹത്തെ തൊലിയുരിക്കുകയും ചെയ്തു. നേരം വെളുത്തതോടെ കൊലപാതകത്തെ കുറിച്ച് വീട്ടുടമയെ അറിയിച്ചു.

കൊലപാതക സമയം ദമ്പതികളുടെ എട്ടു വയസുള്ള മകൻ ഉറങ്ങുകയായിരുന്നു. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തിയപ്പോൾ യുവതിയുടെ മൃതദേഹം രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. മൃതദേഹം തൊലി ഉരിച്ച നിലയിലായിരുന്നെന്നും അറുത്തെടുത്ത തല ശരീരത്തോട് ചേർന്ന് കിടപ്പുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ ശിവരാമൻ കൊലപാതകം സമ്മതിച്ചതായി തുംകൂർ പൊലീസ് സൂപ്രണ്ട് അശോക് വെങ്കട്ട് പറഞ്ഞു.

’10 വർഷം മുമ്പാണ് വ്യത്യസ്‌ത ജാതിക്കാരായ ശിവറാമും പുഷ്പയും വിവാഹിതരായത്. ഇരുവരും തമ്മിൽ ചെറിയ വഴക്കുകൾ ഉണ്ടായിരുന്നു. ഇന്നലെ തൊഴിൽ പ്രശ്‌നത്തിന്റെ പേരിൽ വഴക്കുണ്ടായി. തുടർന്ന് ഇയാൾ ഭാര്യയെ കൊലപ്പെടുത്തി വിവരം തൊഴിലുടമയെ അറിയിച്ചു. അവർ ഉടൻ ഞങ്ങളെ അറിയിച്ചു. ഞങ്ങൾ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു’- പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *