തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ പത്ത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. അവിടെ നിന്ന് മൃതദേഹം വിലാപയാത്രയായി പട്ടം പിഎസ് സ്മാരകത്തിലേക്ക് കൊണ്ടുപോയി. നൂറ് കണക്കിന് പ്രവർത്തകരാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി വിമാനത്താവളത്തിൽ എത്തിയത്.മന്ത്രി ജിആർ അനിൽ, പി പ്രസാദ് എന്നിവർ മൃതദേഹത്തെ അനുഗമിച്ചു.
രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായി പട്ടം പിഎസ് സ്മാരകത്തിൽ എത്തിയിട്ടുണ്ട്. നേരത്തെ ഏഴുമണിക്ക് കാനത്തിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിക്കാനാവുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ മൂന്ന് മണിക്കൂർ വൈകിയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. നാളെ രാവിലെ 11 മണിയോടെ കോട്ടയം വാഴൂരിലാണ് സംസ്കാരം.
ഉച്ചയ്ക്ക് 2 മണി വരെ സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം കാനത്തുള്ള വസതിയിൽ എത്തിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ രോഗത്തിന് ചികിത്സയിൽ കഴിയവെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നായിരുന്നു കാനത്തിന്റെ അന്ത്യം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രി കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യാഞ്ജി അർപ്പിച്ചിരുന്നു. സംസ്‌കാര ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും.