മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. വ്രതമെടുക്കുന്ന ഒരു മാസം മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ലെന്നും എന്തൊരു ഫാസിസ്റ്റ് സമീപനമാണിതെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യഥാർഥ്യമാണെന്നും ലീഗും മറ്റു വർഗീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

ശബരിമല വ്രതം നോൽക്കുന്ന കാലത്ത് കടകളിലൊന്നും നിർബന്ധപൂർവം വെജിറ്റേറിയൻ കച്ചവടമേ നടത്താൻ പാടുള്ളുവെന്ന് പറയാറില്ല. പക്ഷേ മലപ്പുറം ജില്ലയിൽ ഒരു മാസം തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ല. എന്തൊരു ഫാസിസ്റ്റ് സമീപനമാണിത്. നാം വ്രതമെടുക്കുന്നു നമ്മൾ കുടിക്കുന്നില്ല. പക്ഷെ ഒരു മാസം മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളിലും ഒരു തുള്ളി വെള്ളം ലഭിക്കില്ല. ഞാനെന്റെ അനുഭവം പറയുകയാണ്. ഒരു പുരോഗമന പാർട്ടിക്കാരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. മലപ്പുറം ജില്ലയിൽ വാക്സിനെടുക്കുന്നില്ല. വലിയ തോതിലുള്ള പ്രചരണം നടക്കുന്നു. വാക്‌സിനേഷനെതിരായ ബോധപൂർവമായ കാമ്പയിൻ.
ഒരു വീട്ടിൽ ഒരു സ്ത്രീ അഞ്ച് പ്രസവം വീട്ടിൽ നടത്തി. ആദ്യം വിചാരിച്ചത് അവരുടെ അറിവില്ലായ്മയാണെന്നാണ്. പക്ഷേ അങ്ങനെയല്ല, അതിൻ്റെ പിന്നിലൊക്കെ ആൾക്കാരുണ്ട്. അതായത് ആശുപത്രിയിൽ ചികിത്സക്ക് പോകരുത്. വാക്‌സിനേഷൻ പാടില്ല. ഇതൊക്കെ കാണിക്കുന്നത് എങ്ങോട്ടാണ്? ഒരുതരത്തിൽ റാഡിക്കൽ എലമെന്റ്സ് അല്ലെങ്കിൽ അത്തരം നിഗൂഢ ശക്തികൾ ഈ രീതിയിൽ വലിയ പ്രവർത്തനം അവിടെ നടക്കുന്നുണ്ട്.
മുസ്ലിം ലീഗിൻ്റെ അപ്രമാദിത്തം ആരും ചോദ്യം ചെയ്യാത്തതുകൊണ്ട് ഇതൊന്നും പുറത്തുവരുന്നില്ല. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. രാമനാട്ടുകര മുതൽ തൃശൂർ ജില്ലയുടെ അതിർത്തി വരെ ഒരുമാസക്കാലം ഒരു തുള്ളി വെള്ളം ആർക്കും കിട്ടില്ല. പല സ്ഥലത്തും ഉച്ചക്കഞ്ഞി മുടങ്ങി, വലിയ പ്രക്ഷോഭങ്ങൾ വേണ്ടിവന്നു. ഇതെല്ലാം പച്ചയായ യാഥാർഥ്യങ്ങളാണ്.

നമ്മൾ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. എത്രയോ സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചക്കഞ്ഞി കിട്ടുന്നില്ല. അതെന്തൊരു ന്യായമാണ്. തങ്ങളല്ല ഇതിന്റെ പിന്നിലെന്നാണ് ലീഗുകാർ പറയുന്നത്. നിർബന്ധിച്ചാണോ കടയടപ്പിക്കുന്നതെന്ന് ചോദിച്ചാൽ ആരും നിർബന്ധിക്കുന്നതായി കണ്ടിട്ടില്ല. പക്ഷെ കടകളൊന്നും തുറക്കുന്നില്ല. അത് ശരിയായ സമീപനമല്ല. പുരോഗമന പാർട്ടികൾ തന്നെ രംഗത്ത് വന്ന് അതിനെതിരെയുള്ള സമീപനമെടുക്കണം. പുരോഗമനം പ്രസംഗിച്ചാൽ പോരാ.

തികഞ്ഞ വർഗീയ ചിന്താഗതിയാണ് മുസ്‌ലിം ലീഗിനുള്ളത്. മലപ്പുറത്ത് തികഞ്ഞ ഫാസിസ്റ്റ് നിലപാടാണ് പല കാര്യങ്ങളിലും ലീഗിനുള്ളത്. ലീഗ് നേതാക്കൾ നടത്തിയ പരാമർശം അപലപനീയമാണ്. ഇ.ടിയും കുഞ്ഞാലിക്കുട്ടി നടത്തുന്നത് പ്രകോപനപരമായ പ്രസ്താവനകളാണ്. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ല.

തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നത് എതിർത്തവരാണ്. ലീഗ് മന്ത്രിമാർ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്‌തപ്പോൾ മറ്റ് സമുദായങ്ങളുടെ സ്ഥാപനങ്ങളെ ഞെരുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ലീഗ് മതപരമായ സംവരണവും ഒബിസി സംവരണവും ആവശ്യപ്പെടുന്നു. ഈഴവ സമുദായം ഉൾപ്പെടെ പിന്നാക്ക സമുദായങ്ങളുടെ സംവരണം അട്ടിമറിക്കപ്പെടുന്നതിൽ സർക്കാർ പഠനം നടത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

There is no ads to display, Please add some