ഒരുമാസം നീണ്ട ഇടവേളയ്ക്ക് ശേഷം ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നു. ഒഡീഷയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. പരുക്കേറ്റ് പുറത്തായ ലൂണയുടെയും പെപ്രയുടെയും പകരക്കാർ ഇന്ന് രക്ഷകരാകുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
ലൂണയ്ക്ക് പകരമെത്തിയ ലിത്വാനിയൻ താരം ഫൈദോർ ചെർനിച്ചിനെയും ഗോകുലം കേരളയിൽ നിന്ന് തിരിച്ചെത്തിയ നൈജീരിയൻ താരം ജസ്റ്റിൻ ഇമ്മാനുവലിനെയും കേന്ദ്രീകരിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ തന്ത്രങ്ങൾ.
സെന്റർ ഫോർവേഡ് പൊസിഷനിലായിരിക്കും ചെർനിച്ചും കളത്തിലിറങ്ങുക. എന്നാൽ മധ്യനിരയ്ക്ക് കരുത്തുകൂട്ടണമെന്ന് പരിശീലകൻ ഉറപ്പിച്ചാൽ വിങ്ങറായോ അറ്റാക്കിങ് മിഡ്‌ഫീൽഡറായോ ചെർനിച്ച് മഞ്ഞക്കുപ്പായത്തിലെ ആദ്യമൽസരത്തിനിറങ്ങാൻ സാധ്യതയുണ്ട്.
ബ്ലാസ്റ്റേഴ്‌സിന് 26 പോയിന്റും ഒഡീഷയ്ക്ക് 24 പോയിന്റുമാണുള്ളത്. സൂപ്പർ കപ്പ് ഏഷ്യൻ കപ്പ് മൽസരങ്ങൾക്കായുള്ള ഇടവേളയ്ക്ക് പിരിയും മുമ്പ് തുടർച്ചയായി മൂന്നുമൽസരങ്ങളിൽ വിജയിച്ച് മിന്നും ഫോമിലായിരുന്നു കേരള ബ്ലാസ്‌റ്റേഴ്സ‌്.
ഐഎസ്എൽ നിർണായകഘട്ടത്തിലേക്ക് കടന്നതോടെ പത്തു മൽസരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്. ഇതിൽ നാലുമൽസരങ്ങൾക്ക് മാത്രമാണ് ഹോം ഗ്രൗണ്ട് വേദിയാകുന്നത്. രാത്രി ഏഴരയ്ക്ക് ഭുവനേശ്വറിലാണ് ഒഡീഷയ്ക്കെക്കെതിരായ മൽസരം.
