ഐപിഎല്‍ ഫൈനലിന് മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ അഹമ്മദാബാദിലെ കാലാവസ്ഥയെക്കുറിച്ചുള്ള ആശങ്കയിലാണ് ആരാധകര്‍. മഴ പ്രവചനമില്ലാതിരുന്നിട്ടും പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ പോരാട്ടം മഴ മൂലം രണ്ട് മണിക്കൂര്‍ വൈകിയാണ് തുടങ്ങാനായത്. മത്സരം നിശ്ചിത ഓവര്‍ പൂര്‍ത്തിയാക്കാനായെങ്കിലും ഇന്ന് ഫൈനലിലും മഴ വില്ലനാകുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.

അഹമ്മദാബാദില്‍ ഇപ്പോൾ മഴ പെയ്യുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കുറിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരിയ ചാറ്റല്‍ മഴയാണ് ആദ്യം പെയ്തതെങ്കില്‍ ഇപ്പോള്‍ മഴ കനക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ന് വൈകിട്ടുവരെ അഹമ്മദാബാദില്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാല്‍ ടോസിന് മണിക്കൂറുകള്‍ക്ക് മുമ്പ് മഴയെത്തിയത് കീരീടപ്പോരാട്ടത്തിന്‍റെ ആവേശം കെടുത്തുമോ എന്ന കടുത്ത ആശങ്കയിലാണിപ്പോള്‍ ആരാധകര്‍.

ഐപിഎല്‍ ഫൈനലിന് ബിസിസിഐ റിസർവ് ദിനം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇന്ന് ഫൈനല്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ മത്സരം നാളെ നടത്തും. അതേസമയം, പ്ലേ ഓഫ് മത്സരങ്ങള്‍ക്കുള്ള പുതുക്കിയ പ്ലേയിംഗ് കണ്ടീഷന്‍ അനുസരിച്ച് രണ്ട് മണിക്കൂർ അധികസമയം അനുവദിച്ചിട്ടുള്ളതിനാല്‍ മഴ കാരണം മത്സരം വൈകിയാലും രാത്രി 9.30 വരെ ടോസിന് സമയമുണ്ട്. രാത്രി 9.30നാണ് ടോസ് ഇടുന്നതെങ്കിലും 20 ഓവര്‍ മത്സരം തന്നെ നടക്കും.

ഇതിനുശേഷം മാത്രമെ ഓവറുകള്‍ നഷ്ടമാകു എന്നത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാമ്. മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരം 9.30നാണ് ആരംഭിച്ചത്. ഇന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ റിസര്‍വ് ദിനമായ നാളത്തേക്ക് മത്സരം മാറ്റും. നാളെയും മത്സരം സാധ്യമായില്ലെങ്കില്‍ പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ പഞ്ചാബ് കിംഗ്സിനെ ചാമ്പ്യൻമാരായി പ്രഖ്യാപിക്കും.