ഗസ്സ: ഗസ്സയിൽ ഖുർആൻ തീയിലേക്ക് വലിച്ചെറിയുന്നതിൻ്റെ വീഡിയോ പങ്കുവെച്ച് ഇസ്രായേലി സൈനികൻ. വീഡിയോ വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി.
ഇസ്രായേലി സൈനികൻ തൻ്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ സൈനിക വേഷത്തിൽ തോക്കും പിടിച്ചുനിൽക്കുന്ന സൈനികനെ കാണാം. തുടർന്ന് തന്റെ കൈവശമുള്ള ഖുർആൻ ഇയാൾ തീയിലേക്ക് വലിച്ചെറിയുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇസ്രായേലി ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. സൈനികൻ്റെ പെരുമാറ്റം ഇസ്രായേൽ പ്രതിരോധ സേനയുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇസ്രായേലി സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഐ.ഡി.എഫ് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. കൂടാതെ ഇത്തരം പെരുമാറ്റരീതികളെ അപലപിക്കുകയും ചെയ്യുന്നു. സംഭവത്തെക്കുറിച്ച് ഐ.ഡി.എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.
സൈനികന്റെ നടപടിക്കെതിരെ വലിയ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്നത്. അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടു. ഇതാണ് ജനാധിപത്യ പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിലെ പെരുമാറ്റവും ധാർമ്മികതയുമെന്ന് ഒരാൾ ‘എക്സിൽ’ കുറിച്ചു.
