മധ്യപ്രദേശിൽ ആദിവാസി സ്ത്രീ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് ഖൽവയ്ക്ക് സമീപത്തെ റോഷ്ണി ചൌക്കിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നിർഭയ കേസിന് സമാനമായ രീതിയിലുള്ള പീഡനമാണ് യുവതി നേരിടേണ്ടി വന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ആദിവാസി സ്ത്രീയാണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. അടുത്ത വീട്ടിൽ സ്ത്രീയെ അബോധാവസ്ഥയിൽ കണ്ടെത്തിയത് സ്ത്രീയുടെ മകനായിരുന്നു. സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തിയപ്പോഴേയ്ക്കും രക്തം വാർന്ന് യുവതി കൊല്ലപ്പെട്ടിരുന്നു.

അക്രമികൾ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകുകയും ഗർഭാശയം പുറത്തെടുക്കുകയും ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്. രക്തം വാർന്ന നിലയിൽ തറയില്‍ കിടക്കുകയായിരുന്നു സ്ത്രീയെ മകൻ അയൽ വീട്ടിൽ കണ്ടെത്തിയത്. ഗ്രാമവാസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സ്ത്രീയുടെ അയൽക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ താമസക്കാരായ ഹരി പാൽവി, സുനിൽ ധ്രുവെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അയൽവാസികളെ സ്ത്രീയ്ക്ക് പരിചയമുള്ളതായാണ് അയൽക്കാർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. 30നും 38നും മധ്യേ പ്രായമുള്ള യുവാക്കളാണ് സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചത്. ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് ഇവർ അറസ്റ്റിലായിട്ടുള്ളത്. മദ്യപിച്ച ശേഷമാണ് ഇവർ സ്ത്രീയെ ആക്രമിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.