ന്യൂഡൽഹി: ഡൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവയ്‌ക്കാൻ കർഷകസംഘടനകൾ. യുവകർഷകന്റെ മരണത്തെ തുടർന്നാണ് തീരുമാനം. കർഷകർ നിലവിൽ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും. നാളെ ശംഭുവിലെ നേതാക്കൾ ഉൾപ്പെടെ ഖനൗരി അതിർത്തി സന്ദർശിക്കും. ശേഷം തുടർനടപടികൾ തീരുമാനിക്കും.

ഖനൗരി അതിർത്തിയിൽ ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ 24കാരനായ ശുഭ് കരൺ സിങ് എന്ന യുവ കർഷകനാണ് മരിച്ചത്. കണ്ണീർവാതക ഷെൽ തലയിൽ വീണാണ് ശുഭ് കരൺ മരിച്ചതെന്നാണു കർഷകർ പറയുന്നത്. എന്നാൽ, ആരും പ്രതിഷേധത്തിൽ മരിച്ചിട്ടില്ലെന്ന് അറിയിച്ച് ഹരിയാന പൊലീസ് നേരത്തെ രംഗത്തെത്തിയിരുന്നു. അഭ്യൂഹങ്ങൾ മാത്രമാണ് പരക്കുന്നതെന്നും പൊലീസ് അറിയിച്ചു. ഇതിനുപിന്നാലെയാണ് യുവ കർഷകന്റെ മരണം സ്ഥിരീകരിച്ചുള്ള വാർത്ത പുറത്തുവരുന്നത്. ഇതോടെ കർഷക പ്രതിഷേധം കൂടുതൽ ശക്തമായേക്കുമെന്നാണ് വിവരം.

കണ്ണീര്‍ വാതക ഷെല്ലുകളും റബ്ബര്‍ ബുള്ളറ്റുകളും ഡ്രോണുകളും ഉപയോഗിച്ചാണ് പ്രതിഷേധക്കാരായ കര്‍ഷകരെ പൊലീസ് നേരിട്ടത്. 1,200 ട്രാക്ടര്‍-ട്രോളികളും മറ്റു വാഹനങ്ങളുമായി പതിനായിരത്തിലധികം കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ ഒത്തുകൂടിയത്. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവിലും പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കര്‍ഷകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്കു പ്രവേശിക്കുന്നത് തടയുന്നതിനായി ശംഭുവില്‍ വന്‍ പൊലീസ് സന്നാഹമാണു തമ്പടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *