തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങള്‍ക്കെതിരെയും കാസർകോട്ട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ.

റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം തുടങ്ങിയവയിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ. മനുഷ്യച്ചങ്ങല തീർത്തത്.
കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ജനങ്ങൾ ഡിവൈഎഫ്ഐക്ക് ഒപ്പം അണിനിരന്നു. കാസർകോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജൻ അവസാന കണ്ണിയായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയും മകൾ വീണയും തിരുവനന്തപുരത്ത് മനുഷ്യച്ചങ്ങലയിൽ കണ്ണികളായി. മനുഷ്യച്ചങ്ങലയിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തൊഴിലാളികളും തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുമുള്ളവർ അണിനിരന്നു.
കാസർകോട് റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരത്ത് രാജ്ഭവൻവരെ 651 കിലോമീറ്റർ ദൂരത്തിലാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധച്ചങ്ങല തീർത്തത്. വൈകിട്ട് നാലരയോടെ ട്രയൽ ആയി മനുഷ്യച്ചങ്ങല തീർത്തു. അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനങ്ങളും നടന്നു.
