തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിയായിരുന്ന ഷഹനയുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്ത് റുവൈസിന്റെ പേരു പരാമർശിച്ചിരുന്നതായി പോലീസ്.ആത്മഹത്യാ കുറിപ്പിൽ പേരു വന്നതും ഷഹനയുടെ ബന്ധുക്കൾ നൽകിയ മൊഴിയുമാണ് റുവൈസിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഐപിസി 306 (ആത്മഹത്യാ പ്രേരണ), സ്ത്രീധന നിരോധന നിയമം സെക്ഷൻ 4 എന്നീ കുറ്റങ്ങൾ അനുസരിച്ചാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
‘സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണവും ഏക്കറു കണക്കിനു വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കൈയിൽ ഇല്ല എന്നതാണ് സത്യം’- ഇത്തരത്തിലുള്ള പരാമർശങ്ങൾ ആത്മഹത്യാ കുറിപ്പിലുണ്ടെന്നു പൊലീസ് വ്യക്തമാക്കി.
റുവൈസിന്റെ ഫോണിലേക്ക് ഷഹന ഈ സന്ദേശങ്ങൾ അയച്ചിരുന്നു. റുവൈസ് ആ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. അത് കുറ്റകൃത്യത്തിന്റെ തെളിവാണെന്നും പോലീസ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.